ADVERTISEMENT

ആലപ്പുഴ∙ രൺജീത് ശ്രീനിവാസ് വധം അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന പ്രതിഭാഗം വാദം തള്ളിയാണു മാവേലിക്കര അഡിഷനൽ സെഷൻസ് ജഡ്ജി  വി.ജി.ശ്രീദേവി അപൂർവമായ ശിക്ഷ വിധിച്ചത്– ഒരു കൊലക്കേസിലെ മുഴുവൻ പ്രതികൾക്കും വധശിക്ഷ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർക്കു പുറമേ ഗൂഢാലോചന നടത്തിയവർക്കും വധശിക്ഷ ലഭിച്ചു എന്നതും അപൂർവത.

കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയാറാക്കി ആസൂത്രണം ചെയ്ത നടപ്പാക്കിയ കൊലപാതകം, പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം, കൊലപാതകം നടപ്പാക്കിയ രീതിയിലെ ക്രൂരതയും മുറിവുകളുടെ ആഴവും എന്നിവ കോടതി പരിഗണിച്ചു. കൊല്ലപ്പെട്ട രൺജീത് ശ്രീനിവാസിനോടു പ്രതികൾക്കു പകയോ മുൻവൈരാഗ്യമോ ഉള്ളതായി കണ്ടെത്താനുമായില്ല – അതെല്ലാം ഈ തീരുമാനത്തിലേക്കു നയിച്ചെന്നു വിധിന്യായം വ്യക്തമാക്കുന്നു. 

എല്ലാവർക്കും വധശിക്ഷ വിധിച്ചതിനെപ്പറ്റി നിയമജ്ഞർക്കിടയിൽ രണ്ടഭിപ്രായം ഉയർന്നു. ഈ കേസ് അപൂർവങ്ങളിൽ അത്യപൂർവമാണോ, കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുക്കാത്തവർക്കു വധശിക്ഷ വിധിക്കാമോ എന്നീ വിഷയങ്ങളാണു ചർച്ചയാകുന്നത്.

രൺജീതിന്റെ കൊലപാതകം നിഷ്ഠുരമാണെന്നു വിലയിരുത്തിക്കൊണ്ടു തന്നെയാണു നിയമവിദഗ്ധർ ശിക്ഷ സംബന്ധിച്ച അഭിപ്രായം പറയുന്നത്. രൺജീത് വധക്കേസിൽ ഒന്നു മുതൽ എട്ടു വരെ പ്രതികളാണു കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തതെന്നാണു കോടതിയും കണ്ടെത്തിയത്. കുറ്റകൃത്യത്തിനു കാവൽ നിൽക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു മറ്റ് 7 പ്രതികൾക്കെതിരെ ചുമത്തിയത്. അവർക്കും വധശിക്ഷ വിധിച്ചത് അപ്പീൽ മേൽക്കോടതികളിൽ എത്തുമ്പോൾ ഗൗരവമുള്ള ചർ‍ച്ചയ്ക്കു വഴി തുറക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, അപൂർവങ്ങളിൽ അത്യപൂർവമെന്നു കണക്കാക്കാനുള്ള ഘടകങ്ങൾ ഈ കേസിലുണ്ടെന്നാണു പ്രോസിക്യൂഷൻ വാദം. ക്രിമിനൽ കേസുകളിലൊന്നും പ്രതിയല്ലാത്ത ഒരു വ്യക്തിയെ മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്കും കൃത്യമായ ആസൂത്രണത്തിനും ശേഷം വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസ് എന്ന നിലയിൽ ഇതു ശ്രദ്ധേയമാണെന്ന് അവർ പറയുന്നു.

ഭാവഭേദമില്ലാതെപ്രതികൾ

മാവേലിക്കര ∙ വധശിക്ഷയാണെന്ന് അറിഞ്ഞിട്ടും പ്രതികളുടെ മുഖത്തു ഭാവഭേദമുണ്ടായില്ല. കോടതിയിൽനിന്നു വരാന്തയിലേക്ക് ഇറക്കിനിർത്തിയപ്പോഴും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. സമീപത്തെത്തിയ പ്രതിഭാഗം അഭിഭാഷകരോടു വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തു.

വാദം ജയിച്ച് പ്രോസിക്യൂഷൻ

മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ ലഭിച്ചതിന്റെ സംതൃപ്തിയിലാണ് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കലിന്റെ നേതൃത്വത്തിലുള്ള ടീം. പടിക്കലിനെ കൂടാതെ അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണു കേസിൽ ഹാജരായത്.

പ്രതികൾ പൂജപ്പുരയിൽ

പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലെ 5,11 ബ്ലോക്കുകളിലാക്കി. നേരത്തേ പൂജപ്പുര ജയിലിൽ  ഇവർ ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപ്പീൽ നൽകും

വിധിപ്പകർപ്പു ലഭിച്ച ശേഷം ശിക്ഷ സംബന്ധിച്ചു ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. കേസ് അപൂർവങ്ങളിൽ അപൂർവമല്ല.  

പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ പി.പി.ഹാരിഷ്, റസൽ, ജോൺ എസ്.റാൽഫ് എന്നിവർ ഹാജരായി.

കോടതി നടപടി പൂർത്തിയാവാതെ നന്ദു, ഷാൻ വധക്കേസുകൾ

ആലപ്പുഴ ∙ രൺജീത് ശ്രീനിവാസ് വധക്കേസിൽ വിധി വന്നതോടെ അതിനു മുൻപു നടന്ന 2 കൊലപാതകങ്ങൾ സംബന്ധിച്ച കേസുകളുടെ സ്ഥിതിയും ചർച്ചയാകുന്നു. വയലാറിലെ നന്ദുകൃഷ്ണ വധക്കേസും മണ്ണഞ്ചേരിയിലെ കെ.എസ്.ഷാൻ വധക്കേസും. രണ്ടു കേസിലും കോടതി നടപടികൾ പൂർത്തിയായിട്ടില്ല.

2021 ഫെബ്രുവരി 24ന് രാത്രി വയലാർ നാഗംകുളങ്ങരയിലാണു നന്ദുകൃഷ്ണ കൊല്ലപ്പെട്ടത്. എസ്ഡിപിഐ – ആർഎസ്എസ് സംഘട്ടനത്തിനിടെയായിരുന്നു മരണം. കേസിൽ 25 പ്രതികളുണ്ട്. മിക്കവരും പിടിയിലായി. ഈ കേസിൽ പ്രതാപ് ജി.പടിക്കലിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.

2021 ഡിസംബർ 18 നാണ് ഷാൻ കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്കു സ്കൂട്ടറിൽ പോകുമ്പോൾ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. 16 പ്രതികളുണ്ട്. അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങി. കേസിൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തടസ്സങ്ങളുണ്ടായി. ഇപ്പോൾ താനാണു പ്രോസിക്യൂട്ടറെന്നും എന്നാൽ ആരും ബന്ധപ്പെട്ടിട്ടില്ലാത്തതിനാൽ കേസിന്റെ സ്ഥിതി അറിയില്ലെന്നും അഡ്വ. സുരേഷ് ബാബു തോമസ് പറഞ്ഞു.

English Summary:

Ranjeet Sreenivas Murder Case Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com