കടലലകളെ ത്രസിപ്പിച്ച് തീരസംരക്ഷണ സേന
Mail This Article
കൊച്ചി ∙ അറബിക്കടലിൽ കരുത്തിന്റെ പ്രകടനവുമായി തീരസംരക്ഷണ സേന. അലകളെ ത്രസിപ്പിച്ച അഭ്യാസ പ്രകടനങ്ങൾക്ക് ആദ്യാവസാനം സാക്ഷിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോസ്റ്റ് ഗാർഡ് ദിനത്തോടനുബന്ധിച്ചു നടത്തിയ ‘കടലിൽ ഒരു ദിനം’ പരിപാടിയോട് അനുബന്ധിച്ചാണു തീരസംരക്ഷണ സേനയുടെ സായുധാഭ്യാസം അരങ്ങേറിയത്.
കോസ്‌റ്റ് ഗാൾഡ് കപ്പലുകളായ ഐസിജിഎസ് സമർഥ്, സാരഥി, സക്ഷം, തീര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഫാസ്‌റ്റ് പട്രോളിങ് വെസ്സലുകളായ അർണവേഷ്, അഭിനവ് എന്നിവ അഭ്യാസപ്രകടനത്തിൽ പങ്കെടുത്തു. രണ്ട് ഇന്റർസെപ്‌റ്റർ ബോട്ടുകളും 2 എഎൽഎച്ച് ധ്രുവ് ഹെലികോപ്‌റ്ററുകളും 2 ഡോണിയർ വിമാനങ്ങളും അഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്തു.
‘ജലമാർഗം’ ഗവർണർ
∙ പരിപാടിക്കായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയതു വെള്ളത്തിലൂടെ. ചൊവ്വാഴ്ച രാത്രി ഫോർട്ട്കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തെ ഗെസ്റ്റ് ഹൗസിൽ തങ്ങിയ ഗവർണർ രാവിലെ എട്ടോടെയാണു റോഡ് മാർഗമുള്ള യാത്ര ഒഴിവാക്കി ബോട്ടിൽ മട്ടാഞ്ചേരിയിലെ കോസ്റ്റ് ഗാർഡ് ജെട്ടിയിലെത്തിയത്. ഗവർണറുടെ റോഡ് യാത്രകളിൽ തടസ്സം സൃഷ്ടിച്ച് എസ്എഫ്ഐ നടത്തുന്ന കരിങ്കൊടി പ്രതിഷേധം വിവാദമായതിനു പിന്നാലെ‘ജലയാത്ര’ കൗതുകമായി.
രാവിലെ 8.45ന് മട്ടാഞ്ചേരി കോസ്റ്റ് ഗാർഡ് ജെട്ടിയിൽ അടുപ്പിച്ച ബോട്ടിൽ നിന്നിറങ്ങി യാത്രയ്ക്കുള്ള കപ്പൽ ഐസിജിഎസ് സമർഥിനു സമീപത്തേക്കുള്ള 50 മീറ്റർ ദൂരം ഗവർണർ തന്റെ ഔദ്യോഗിക വാഹനത്തിൽ തന്നെയാണു താണ്ടിയത്. രണ്ടു മണിയോടെ യാത്ര പൂർത്തിയാക്കി ജെട്ടിയിൽ തിരിച്ചെത്തിയ ഗവർണർ മടങ്ങിയതും ജലമാർഗം. സിആർപിഎഫ് സേനാംഗങ്ങളാണു ഗവർണർക്കു സുരക്ഷയൊരുക്കിയതെങ്കിലും കപ്പൽ യാത്രയിലുടനീളം സംസ്ഥാന പൊലീസും അദ്ദേഹത്തെ അനുഗമിച്ചു. രാത്രിയും ഗെസ്റ്റ് ഹൗസിലാണു ഗവർണർ തങ്ങിയത്.