ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനു നേരിട്ടു ധനസഹായം ലഭ്യമാക്കുന്ന പദ്ധതികൾ കേന്ദ്ര ബജറ്റിലില്ല. കഴിഞ്ഞവർഷം അടിസ്ഥാനസൗകര്യ വികസന മേഖലയ്ക്കായി 50 വർഷം കൊണ്ടു തിരിച്ചടയ്ക്കേണ്ട പലിശരഹിത വായ്പ പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിന് അതു നേടിയെടുക്കാനായതുമില്ല. സമാന പ്രഖ്യാപനം ഇത്തവണയും കേന്ദ്രം നടത്തിയിട്ടുണ്ട്. നൂതന ഗവേഷണങ്ങൾക്കു ധനസഹായം ഉറപ്പാക്കാനാണ് പുതിയ പ്രഖ്യാപനമെങ്കിലും ഇതു നേരിട്ടു സ്വകാര്യ സ്ഥാപനങ്ങൾക്കു നൽകുമോ സംസ്ഥാനങ്ങൾക്കു കൈമാറുമോ എന്നു വ്യക്തമല്ല.

കേന്ദ്രസഹായമുള്ള പദ്ധതികൾക്കു കേന്ദ്രത്തിന്റെ ബ്രാൻഡിങ് വേണമെന്ന നിബന്ധനയാണ് കഴിഞ്ഞവർഷം കേരളത്തെ പിന്തിരിപ്പിച്ചത്. 4000– 5000 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് ഇൗയിനത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ ലോഗോയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയുള്ള ബ്രാൻഡിങ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാതെ വന്നതോടെ ഫണ്ട് അനിശ്ചിതത്വത്തിലായി. എടുക്കുന്ന വായ്പ മുഴുവൻ കേരളം തിരിച്ചടയ്ക്കേണ്ടതാണെന്നിരിക്കെ വായ്പ നൽകുന്നവരുടെ പേരു കൂടി കൊത്തിവയ്ക്കണമെന്ന നിബന്ധന അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണു കേരളം.

കഴിഞ്ഞ തവണ ഉന്നയിച്ച 17 ആവശ്യങ്ങളിൽ ഒന്നുപോലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇക്കുറി ബജറ്റിനു മുൻപ് കേന്ദ്ര–സംസ്ഥാന ചർച്ചകളൊന്നും നടന്നില്ല. ആവശ്യങ്ങൾ ഉന്നയിച്ച് കേരളം നിവേദനം നൽകിയുമില്ല. കഴിഞ്ഞ ഒക്ടോബറിൽ മന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്ര ധനമന്ത്രിക്കു നൽകിയ കത്തിലെ ആവശ്യങ്ങളിൽ ഒന്നുപോലും ബജറ്റിൽ പ്രഖ്യാപനമായി വന്നിട്ടില്ല. സംസ്ഥാന ബജറ്റ് കേന്ദ്ര ബജറ്റിനു ശേഷമാക്കുന്നതുതന്നെ കേന്ദ്ര പദ്ധതികൾക്കു സമാനമായ പദ്ധതിപ്രഖ്യാപനങ്ങൾ ഒഴിവാക്കുന്നതിനും കേന്ദ്രവിഹിതം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുന്നതിനുമാണ്.

കോവിഡ് കാലത്തു ചെയ്തതു പോലെ സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർധിപ്പിക്കണമെന്നു കേരളം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം അനുകൂല തീരുമാനം എടുക്കാത്തതിനാൽ കേരളം നൽകിയ ഹർജിയിന്മേലുള്ള സുപ്രീം കോടതി വിധിയിലാണ് ഇനി പ്രതീക്ഷ.

കേരളത്തിനായി  പദ്ധതികളുമില്ല

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ബിജെപി കഠിനമായി പരിശ്രമിക്കുന്നതിനാൽ കേരളത്തെ ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എയിംസ്, തിരുവനന്തപുരം മെട്രോ തുടങ്ങിയ ദീർഘകാല ആവശ്യങ്ങളിൽ അനുകൂല തീരുമാനം കേരളം പ്രതീക്ഷിച്ചില്ല, കേന്ദ്രം പ്രഖ്യാപിച്ചുമില്ല.

English Summary:

Kerala government did not ask and Central Government did not give

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com