റെയിൽവേ വിഹിതം: കേരളത്തിന് കിട്ടിയത് അവകാശവാദം മാത്രം
Mail This Article
പത്തനംതിട്ട ∙ ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് റെക്കോർഡ് തുകയെന്നു കേന്ദ്രം അവകാശപ്പെടുമ്പോഴും മറ്റു സംസ്ഥാനങ്ങൾക്കു ലഭിച്ച വിഹിതവുമായി തട്ടിച്ചു നോക്കിയാൽ കേരളം ഏറെ പിന്നിൽ. പട്ടിക പരിശോധിച്ചാൽ ഏറ്റവും കുറവു വിഹിതം കിട്ടിയവരിൽ മൂന്നാമതാണു കേരളം. ഏറ്റവും കൂടുതൽ തുക ലഭിച്ചത് ഉത്തർപ്രദേശിനാണ്– 19,575 കോടി രൂപ. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയാണു തൊട്ടുപിന്നിൽ. 15,000 കോടി രൂപയ്ക്കു മുകളിലാണ് ഇവർക്കു ലഭിക്കുക. വലിയ സംസ്ഥാനങ്ങൾക്ക് റെയിൽവേ വിഹിതം കൂടുമെങ്കിലും ആനുപാതികമായ വിഹിതം കേരളത്തിനു ലഭിച്ചിട്ടില്ല.
പുതിയ റെയിൽ പദ്ധതികളില്ലാത്തതും വലിയ വ്യവസായങ്ങളോ ചരക്ക് നീക്കമോ കേരളത്തിൽ നിന്നില്ലാത്തതും വിഹിതം കുറയാൻ കാരണമായതായി അധികൃതർ പറയുന്നു. മുൻ വർഷങ്ങളിൽ ലഭിച്ച തുക പൂർണമായും ചെലവഴിക്കാത്തതും തിരിച്ചടിയായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി പദ്ധതി ചെലവിന്റെ 45 ശതമാനവും കേരളത്തിൽ ഭൂമിയേറ്റെടുക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ, സമയത്തു ഭൂമി ഏറ്റെടുക്കാനാകാത്തതിനാൽ പല പദ്ധതികളിലും മുൻപു ലഭിച്ച പണം ചെലവാക്കാൻ കഴിഞ്ഞിട്ടില്ല.
വിവിധ സംസ്ഥാനങ്ങൾക്കും മേഖലകൾക്കും ഇത്തവണ ലഭിച്ച റെയിൽവേ വിഹിതം (കോടിയിൽ)
∙ഉത്തർപ്രദേശ്–19,575
∙മഹാരാഷ്ട്ര–15,554
∙മധ്യപ്രദേശ്–15,143
∙ബംഗാൾ–13,810
∙ഒഡീഷ–10,536
∙വടക്ക് കിഴക്കൻ മേഖല–10,369
∙ബിഹാർ–10,032
∙രാജസ്ഥാൻ–9,782
∙ആന്ധ്ര–9,138
∙ഗുജറാത്ത്–8,587
∙കർണാടക–7,524
∙ജാർഖണ്ഡ്–7,234
∙ഛത്തീസ്ഗഡ്–6,896
∙തമിഴ്നാട്–6,331
∙ഉത്തരാഖണ്ഡ്–5,120
∙തെലങ്കാന–5,071
∙പഞ്ചാബ്–4,933
∙ജമ്മു കശ്മീർ–3,677
∙ഹരിയാന–2,861
∙കേരളം–2,744
∙ഹിമാചൽ പ്രദേശ്–2,681
∙ഡൽഹി–2,577