അനീഷ്യയുടെ ആത്മഹത്യ: ആരോപണവിധേയരായ ഡിഡിപിക്കും എപിപിക്കും സസ്പെൻഷൻ
Mail This Article
കൊല്ലം ∙ പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയരായ കൊല്ലം ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ (ഡിഡിപി) അബ്ദുൽ ജലീൽ, പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) കെ.ആർ.ശ്യാംകൃഷ്ണ എന്നിവർക്കു സസ്പെൻഷൻ.
ഇരുവരെയും സസ്പെൻഡ് ചെയ്തതായി ജി.എസ്.ജയലാൽ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു. ജനുവരി 21ന് ആണ് അനീഷ്യയെ പരവൂർ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥർ, ചില സഹപ്രവർത്തകർ എന്നിവരിൽ നിന്നു കടുത്ത മാനസിക പീഡനം നേരിട്ടുവെന്നു സൂചന നൽകുന്ന അനീഷ്യയുടെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു.