ADVERTISEMENT

തൃശൂർ ∙ കമ്യൂണിസ്റ്റ് പച്ച മുതൽ കോൺഗ്രസ് പച്ച വരെ നീളുന്ന അധിനിവേശ സസ്യങ്ങൾ പശ്ചിമഘട്ട വനങ്ങൾ കീഴടക്കുന്നതുമൂലം ആനകളും കാട്ടുപോത്തുകളും ഉൾപ്പെടെ സസ്യഭുക്കുകളായ മൃഗങ്ങളുടെ ഭക്ഷണലഭ്യത കുത്തനെ കുറയുന്നു.  ആനകളെ തീറ്റതേടി കാടിനു പുറത്തേക്കു സഞ്ചരിക്കാൻ ഇതു നിർബന്ധിതരാക്കുന്നു.

82 ഇനം അധിനിവേശ സസ്യങ്ങൾ കേരളത്തിൽ കണ്ടെത്തിയതിൽ 30 ഇനങ്ങൾ തനതു വനസസ്യങ്ങൾക്കു കടുത്ത ഭീഷണി ഉയർത്തുന്നതായി കേരള വന ഗവേഷണ കേന്ദ്രത്തിലെ (കെഎഫ്ആർഐ) ഫോറസ്റ്റ് എന്റമോളജി വിഭാഗം ചീഫ് സയന്റിസ്റ്റ് ഡോ.ടി.വി. സജീവിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ട വനങ്ങളെ കീഴടക്കുന്ന, ഉപദ്രവകാരികളായ പ്രധാന സസ്യങ്ങൾ:

കൊങ്ങിണിപ്പൂവ് (ലന്റാന കാമറ)

മരങ്ങളുടെ താങ്ങിൽ 15 മീറ്റർ വരെ ഉയരംവയ്ക്കും. ചുറ്റുമുള്ള ചെടികളുടെ വളർച്ച തടയുന്ന രാസവസ്തുക്കൾ സ്വയം ഉൽപാദിപ്പിക്കും. ഒരു ചെടി 12,000 വിത്തുകൾ വരെ ഉൽപാദിപ്പിക്കും. ഭംഗിയുള്ള പൂവുകൾ മൂലം അലങ്കാരച്ചെടിയായി കണക്കാക്കപ്പെടുന്നു.

ധൃതരാഷ്ട്രപ്പച്ച (മൈക്കേനിയ മൈക്രാന്ത)

ഒരു മിനിറ്റിൽ ഒരു മൈൽ വളരുന്ന കള എന്ന അർഥത്തിൽ മൈൽ എ മിനിറ്റ് വീഡ് എന്നു വിളിക്കപ്പെടുന്നു. തേയിലത്തോട്ടങ്ങളിലും മറ്റും ആവരണവിളയായി ഉപയോഗിച്ചിരുന്നു. ഇവ ഉൽപാദിപ്പിക്കുന്ന ഫീനോൾ – ഫ്ലവനോയ്ഡ് സംയുക്തങ്ങൾ മറ്റു ചെടികളുടെ വളർച്ച തടയും. ഒരു ചെടി 40,000 വിത്തുകൾ വരെ ഉൽപാദിപ്പിക്കും. കന്നുകാലികൾക്കു കരൾരോഗമുണ്ടാകാനിടയാക്കും.

ആനത്തൊട്ടാവാടി (മൈമോസ ഡിപ്ലോട്രിക്ക)

ഇവയിലുള്ള മൈമോസിൻ എന്ന വിഷവസ്തു തദ്ദേശീയ സസ്യങ്ങളുടെ വളർച്ച തടയുന്നു. മുള്ളുകൾ വന്യമൃഗങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നു.

കമ്യൂണിസ്റ്റ് പച്ച (ക്രോമലീന ഒഡോറേറ്റ)

വനം, കൃഷിഭൂമി, തോട്ടം, ചതുപ്പ്, തരിശുഭൂമി എന്നിവിടങ്ങളിലെല്ലാം വളരും. ശക്തമായ വേരുപടലം. മറ്റു ചെടികളെ ഇല്ലാതാക്കുന്ന രാസവസ്തുക്കൾ സ്വയം നിർമിക്കും. ഒരു ചെടി ശരാശരി 80,000 വിത്തുകളുണ്ടാക്കും. 

കോൺഗ്രസ് പച്ച (പാർത്തീനിയം ഹിസ്റ്റിറൊഫോറസ്)

ഇവയുടെ പൂമ്പൊടിയും സസ്യഭാഗങ്ങളും വേരും ത്വക്‌രോഗങ്ങൾക്കും ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നു. കന്നുകാലികൾ തിന്നാൽ പാലും മാംസവും ഭക്ഷ്യ യോഗ്യമല്ലാതായി മാറും.

ഉമ്മം (ഡറ്റൂറ സ്ട്രമോണിയം)

സുഗന്ധം പരത്തുന്ന വെള്ളപ്പൂക്കളുണ്ടാകും. മുള്ളോടു കൂടിയ പഴങ്ങൾ കാണാം. ഔഷധ ഗുണമുണ്ട്. വിത്തു മുളയ്ക്കാതെ ഏറെക്കാലം മണ്ണിൽ കിടക്കും. മണ്ണിന്റെ സ്വാഭാവികതയ്ക്കു തകരാർ സംഭവിക്കുമ്പോഴാണു മുളച്ചുപൊന്തുക.

സിംഗപ്പൂർ ഡെയ്സി (സ്പാഗ്നെറ്റിക്കോള ട്രൈലോബേറ്റ)

മഞ്ഞ കമ്മൽപ്പൂവുകളുടെ കൂട്ടവുമായി കാഴ്ചഭംഗി നൽകുമെങ്കിലും വിനാശകാരി. വിത്തുകൾ വഴിയും തണ്ടുകൾ വഴിയും പ്രജനനം. വേനപ്പച്ചയെന്നും പേരുണ്ട്.

പാവാടപ്പൂവ് (ഐപ്പോമിയ കൈറിക്ക)

പർപ്പിൾ / പിങ്ക് നിറത്തിലുള്ള കോളാമ്പിപ്പൂക്കളുണ്ടാകും. ഒറ്റച്ചെടിയിൽനിന്ന് ഒരു പ്രദേശം മുഴുവൻ വ്യാപിക്കും. കിഴങ്ങിൽ നിന്നും തണ്ടിൽ നിന്നും പുതിയ ചെടികൾ വളരും.

തോട്ടപ്പയർ (മ്യൂക്യൂണ ബ്രാക്ടിയേറ്റ)

നൈട്രജൻ ശേഖരിച്ചുവയ്ക്കാനുള്ള കഴിവുമൂലം റബർ പോലുള്ള വിളകൾക്ക് ആവരണവിളയായി ഉപയോഗിക്കുന്നു. തദ്ദേശീയ സസ്യങ്ങളിൽ പടർന്നുകയറി സ്വാഭാവിക പരിസ്ഥിതിയെ ശോഷിപ്പിക്കുന്നു. ഫീനോൾ സാന്നിധ്യം മൂലം കന്നുകാലികൾക്കു ഭക്ഷ്യയോഗ്യമല്ല.

മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്)

തണൽമരം പോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളുടെ വളർച്ച മുരടിപ്പിക്കും. വയനാട്ടിലും സമീപമേഖലകളിലമുള്ള വനങ്ങളിൽ വലിയ വിപത്തായി മാറിയിട്ടുണ്ട്.

ചുഴലിപ്പാറകം, പുതിയ ഭീഷണി

വനങ്ങൾക്കുള്ളിൽ ഡാമുകളുടെ തീരത്തും പുഴയോരങ്ങളിലും വ്യാപകമായി പടർന്നു പിടിക്കുന്ന പുതിയ ഭീഷണിയാണു ചുഴലിപ്പാറകം എന്ന കുറ്റിച്ചെടി. 

ഊരം, ഊരകം തുടങ്ങിയ പേരുകളുമുണ്ട്. ഇവയെക്കുറിച്ചു ശാസ്ത്രീയ പഠനങ്ങൾ നടക്കാനിരിക്കുന്നതേയുള്ളൂ. 

വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന മുള്ളുള്ള കായകൾ ഇവയിലുണ്ട്.  ഇവ പുൽമേടുകൾ കീഴടക്കുന്നത് ആനകളുടെ തീറ്റയില്ലാതാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com