ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലാ സിൻഡിക്കറ്റ് തയാറാക്കിയ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടിക തള്ളിയ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, സീനിയർ അധ്യാപകരെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാൻ ഉത്തരവിട്ടു. നാലു വർഷ ബിരുദം അടുത്തവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സിലബസിലും പ്രോഗ്രാമിലും വരുത്തേണ്ട മാറ്റം തീരുമാനിക്കുന്ന തിരക്കിലാണ് സർവകലാശാലകൾ.

സിപിഎം അനുഭാവ സംഘടനകളിലെ അംഗങ്ങളായ അധ്യാപകരെ മാത്രം ഉൾക്കൊള്ളിച്ചു രൂപീകരിച്ച പഠന ബോർഡുകളിൽ സീനിയർ അധ്യാപകർക്കോ സിപിഎം അനുഭാവികൾ അല്ലാത്തവർക്കോ പ്രാതിനിധ്യം ഇല്ലെന്ന ആക്ഷേപം എല്ലാ സർവകലാശാലയിലും ഉണ്ട്. ഈ സാഹചര്യത്തിലാണ് കേരള വിസിയുടെ തീരുമാനം.

സിൻഡിക്കറ്റ് തയാറാക്കിയ ബോർഡ് ഓഫ് സ്റ്റഡീസ് പാനലിൽ നിശ്ചിത അധ്യാപന പരിചയം ഇല്ലാത്തവരെ ഉൾപ്പെടുത്തിയതുകൊണ്ട് അംഗീകരിക്കാൻ തയാറല്ലെന്ന നിലപാടിലാണ് വിസി. പകരം മുൻപ് സിലബസ് പരിഷ്കരിച്ചു പരിചയമുള്ള സീനിയർ അധ്യാപകരെ ഉൾക്കൊള്ളിച്ച് ബോർഡ് പുനഃസംഘടിപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ അധ്യാപകരിൽ നിന്നു സർവകലാശാല അപേക്ഷ സ്വീകരിക്കും. നേതാക്കൾക്ക് താൽപര്യമുള്ളവരെ ബോർഡുകളിൽ നിന്ന് ഒഴിവാക്കുന്നതിനെ സിപിഎം അനുകൂല സംഘടനകൾ എതിർക്കാൻ സാധ്യതയുണ്ട്.

ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം കേരളയിലും കാലിക്കറ്റിലും സിൻഡിക്കറ്റുകൾക്കും എംജിയിലും കണ്ണൂരും ഗവർണർക്കുമാണ്. സിലബസ് പരിഷ്കരിക്കുക, പരീക്ഷയ്ക്കുള്ള ചോദ്യകർത്താക്കളെ നിയമിക്കുക, പാഠപുസ്തകങ്ങൾ തിരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ബോർഡ് ഓഫ് സ്റ്റഡീസാണ്. സാധാരണ 11 അംഗങ്ങളാണുണ്ടാവുക. 2 പേരെ കോളജ് അധ്യാപകർ തിരഞ്ഞെടുക്കും.

കേരളയിലെ പിജി ബോർഡ് അംഗങ്ങൾക്ക് 20 വർഷത്തെ അധ്യാപന പരിചയവും ബിരുദ ബോർഡ് അംഗങ്ങൾക്ക് 15 വർഷത്തെ അധ്യാപന പരിചയവും വേണം. എന്നാൽ അധ്യാപക സംഘടനകളുടെ സമ്മർദത്തെ തുടർന്ന് പരിചയസമ്പത്തു കുറഞ്ഞവരാണ് പലപ്പോഴും ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളാകുന്നത്. കണ്ണൂർ സർവകലാശാല ഈയിടെ പുനഃസംഘടിപ്പിച്ച ബോർഡി‍ൽ സ്വാശ്രയ കോളജ് അധ്യാപകരും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഉൾപ്പെട്ടതിനാൽ ഗവർണർ പട്ടിക തടഞ്ഞുവച്ചിരിക്കുകയാണ്.

നാലുവർഷ ബിരുദ പ്രോഗ്രാമിൽ ഭാഷാ വിഷയങ്ങൾക്ക് പ്രാധാന്യം കുറവാണ്. ഭാഷാ അധ്യാപകരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ വിഷയങ്ങൾക്കുള്ള അധ്യയന മണിക്കൂറുകൾ കൂട്ടണമെന്ന ആവശ്യം സംഘടനകൾ മുന്നോട്ടു വച്ചിട്ടുണ്ട്. 

English Summary:

Kerala University Board of Studies: Vice Chancellor rejects list of syndicate, orders to reconstitute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com