ലൈസൻസ് കിട്ടാതെ ഏഴരലക്ഷം പേർ
Mail This Article
കൊച്ചി ∙ സംസ്ഥാനത്തു ഡ്രൈവിങ് ലൈസൻസിനും ആർസിക്കുമായി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) കാത്തിരിക്കുന്നവരുടെ എണ്ണം ഏഴര ലക്ഷമായി. കരാർ കമ്പനിക്കു പണം നൽകാത്തതിനാൽ അച്ചടി നിർത്തിവച്ചതാണു മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിക്കു കാരണം. 8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിയതോടെയാണു കരാറെടുത്ത സ്ഥാപനം അച്ചടി നിർത്തിവച്ചത്. രേഖകൾ വാഹനഉടമകൾക്കു അയച്ച ഇനത്തിൽ 3 കോടിയോളം രൂപ തപാൽവകുപ്പിനും കുടിശികയാണ്.
കഴിഞ്ഞ നവംബർ 16നാണ് ഡ്രൈവിങ് ലൈസൻസിന്റെ അച്ചടി നിർത്തിയത്. പിന്നാലെ 23ന് ആർസി ബുക്ക് അച്ചടിയും നിർത്തിവച്ചു. ആർസി, ലൈസൻസ് എന്നിവയ്ക്ക് അപേക്ഷകരിൽനിന്ന് 245 രൂപ മുൻകൂറായി സർക്കാർ ഈടാക്കുന്നുണ്ട്.
ഡ്രൈവിങ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ലൈസൻസ് ലഭിക്കാത്തവരും പുതിയ വാഹനത്തിന് ആർസി ലഭിക്കാത്തവരും ഓഫിസിലെത്തി വാക്കുതർക്കമുണ്ടാക്കുന്നതു പതിവായതോടെ മോട്ടർ വാഹന ഉദ്യോഗസ്ഥർ കടുത്ത സമ്മർദത്തിലാണ്.
ആർസി കിട്ടാത്തതിനാൽ ടെസ്റ്റ് നടത്തൽ, പെർമിറ്റ് എടുക്കൽ, വാഹനക്കൈമാറ്റം എന്നിവയും മുടങ്ങി. മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ട ലോറി, ബസ് തുടങ്ങിയവയുടെ യാത്രയും പ്രതിസന്ധിയിലായി. ഫിറ്റ്നസ് ടെസ്റ്റിനായി ഹാജരാക്കുന്ന പഴയ വാഹനങ്ങളുടെ ആർസി ആർടി ഓഫിസിൽ നൽകിയാൽ പിന്നീടു നൽകുന്നതു പുതിയ പിവിസി കാർഡുകളായതിനാൽ ഇൗ വാഹനങ്ങളും പ്രതിസന്ധിയിലാണ്.