വൈദ്യുതി നിരക്കു വർധനയ്ക്ക് സാധ്യതയേറുമെന്നു മന്ത്രി
Mail This Article
പാലക്കാട് ∙ സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും നിയന്ത്രണം വേണ്ടിവരില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പുറത്തുനിന്ന് അധിക വിലയ്ക്കു വൈദ്യുതി വാങ്ങിയാണ് ആവശ്യം നിറവേറ്റുന്നത്. വേനൽ കടുക്കുന്നതോടെ കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. ഇതുവഴി നിരക്കു വർധനയ്ക്കു സാധ്യതയേറുമെങ്കിലും ഇക്കാര്യം തീരുമാനിക്കുന്നതു റഗുലേറ്ററി കമ്മിഷനാണ്.
3000 ടിഎംസി മഴവെള്ളം ലഭിക്കുന്ന കേരളത്തിൽ വൈദ്യുതി, ജലസേചന ആവശ്യങ്ങൾക്കായി ആകെ ഉപയോഗപ്പെടുത്തുന്നതു 300 ടിഎംസി ജലമാണ്.ഏഴോ, എട്ടോ ചെറുകിട ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കിയാൽ 300 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉൽപാദിപ്പിക്കാനാകും. കാക്കയ്ക്കു പറക്കാനാകില്ല, മൃഗങ്ങൾക്കു തെക്കു വടക്കു സഞ്ചരിക്കാനാകില്ല എന്നൊക്കെ പറഞ്ഞ് ഇത്തരം പദ്ധതികൾ തടയുകയാണ്.
വളരെ കുറഞ്ഞ ചെലവിൽ ജലവൈദ്യുതി ഉൽപാദിപ്പിക്കാനാകും. എന്നിട്ടും വിവിധ കാരണങ്ങൾ ഉയർത്തി പ്രവൃത്തി തടയുന്നു. ഈ പ്രവണത മാറണം. പമ്പ, അച്ചൻകോവിൽ പദ്ധതി വഴി വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെങ്കിലും അതുവഴി പോയാൽ തന്നെ വിവാദമാകുമെന്നും മന്ത്രി പറഞ്ഞു.