ഉപയോഗം കൂടി; വൈദ്യുതി കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ നടപടി തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ കുറഞ്ഞ വിലയ്ക്കു 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന 4 ദീർഘകാല കരാർ അനുസരിച്ചുള്ള വൈദ്യുതി നേടിയെടുക്കാൻ സർക്കാർ നടപടി തുടങ്ങി. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും ഡാമുകളിലെ ജലനിരപ്പ് മോശമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
റഗുലേറ്ററി കമ്മിഷൻ കരാറുകൾ പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി നൽകാൻ കമ്പനികൾ തയാറാകാത്തതിനാൽ അവർക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. എൻടിപിസി നിലയത്തിൽ നിന്നു വൈദ്യുതി വാങ്ങുന്നതിനുള്ള 2 കരാറുകൾ ഇതിലുണ്ട്.
ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോ വൈദ്യുതി ബോർഡ് ചെയർമാനോ ഡൽഹിയിൽ പോയി എൻടിപിസി അധികൃതരുമായി സംസാരിച്ച് കരാർ അനുസരിച്ചുള്ള വൈദ്യുതി നേടിയെടുക്കാൻ ശ്രമിക്കണമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി ഉത്തരവിറക്കി.
കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗം 8.66 കോടി യൂണിറ്റ് ആയിരുന്നു. ഇതിൽ 7.2 കോടിയും ഇറക്കുമതി ചെയ്തതാണ്. ഇതിൽ കേന്ദ്ര വിഹിതമായ 3.11 കോടി കുറച്ചാൽ ശേഷിക്കുന്ന വൈദ്യുതി മുഴുവൻ കരാറുകൾ അനുസരിച്ചോ പവർ എക്സ്ചേഞ്ചിൽ നിന്നോ വാങ്ങുകയായിരുന്നു. കൂടിയ വിലയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ ബോർഡ് കരാർ വയ്ക്കുന്നുണ്ട്. ഇതിലൂടെ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സർചാർജ് ആയി പിരിച്ചെടുക്കും.
ഡാമുകളിൽ 63.6% വെള്ളമേയുള്ളൂ. ഇത് കഴിഞ്ഞ നാലു വർഷത്തെക്കാൾ മോശം സ്ഥിതിയാണ്.ഈ വെള്ളം ഉപയോഗിച്ച് 263.2 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം.