എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസ്: സ്വപ്ന കോടതിയിൽ ഹാജരായില്ല

Mail This Article
തളിപ്പറമ്പ് (കണ്ണൂർ) ∙ സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ ഇത്തവണയും സ്വപ്ന കോടതിയിൽ ഹാജരായില്ല. തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഇന്ന് കേസ് പരിഗണിച്ചെങ്കിലും കോടതി അയച്ച സമൻസ് സ്വപ്ന സ്വീകരിക്കാതെ മടങ്ങുകയായിരുന്നു. പ്രസ്തുത വിലാസത്തിൽ സ്വപ്ന താമസമില്ലെന്നു കാണിച്ചാണു സമൻസ് മടങ്ങിയത്. രണ്ടാം പ്രതി വിജേഷ് പിള്ള അഭിഭാഷകൻ വഴി അവധി അപേക്ഷ നൽകി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ എം.വി.ഗോവിന്ദൻ വിജേഷ് പിള്ള വഴി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സമൂഹ മാധ്യമത്തിലൂടെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എം.വി.ഗോവിന്ദൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ അഭിഭാഷകനായ നിക്കോളാസ് ജോസഫ് മുഖേനെ പരാതി നൽകിയത്. കേസ് 28 നു വീണ്ടും പരിഗണിക്കും.