ADVERTISEMENT

കെ ഫോൺ ഔട്ട് ഓഫ് റേഞ്ച്!

തിരുവനന്തപുരം ∙ സ്വപ്നപദ്ധതിയായ കെ ഫോണിനെ ബജറ്റിൽ സർക്കാർ കൈവിട്ടു. ജൂണിൽ ഉദ്ഘാടനം ചെയ്ത പദ്ധതി 8 മാസമായിട്ടും ലക്ഷ്യത്തിലെത്തിയിട്ടില്ല. ഈ വർഷം ഒരു രൂപ പോലും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയില്ലെന്നു മാത്രമല്ല, പരാമർശിച്ചുമില്ല. കഴിഞ്ഞ ബജറ്റിൽ കെ ഫോൺ പദ്ധതിക്കായി 100 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഒരു മണ്ഡലത്തിൽ 500 വീതം എന്ന കണക്കിൽ 70,000 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ കണക്‌ഷൻ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനു മാത്രമായി 2 കോടി രൂപ നീക്കിവച്ചു. എന്നാൽ, പ്രഖ്യാപിച്ച തുകയുടെ പകുതി പോലും കൈമാറിയില്ല. ഒരു മണ്ഡലത്തിൽ 500 വീതം സൗജന്യ കണക്‌ഷൻ പ്രഖ്യാപിച്ചതും നടപ്പായില്ല. പദ്ധതിയുടെ തുടക്കത്തിൽ പ്രഖ്യാപിച്ച, മണ്ഡലത്തിൽ 100 വീതം ബിപിഎൽ കുടുംബങ്ങൾക്കു ഗാർഹിക കണക്‌ഷൻ എന്ന വാഗ്ദാനം പോലും പൂർത്തിയായിട്ടില്ല. മറ്റൊരു സ്വപ്നപദ്ധതിയായ കോവളം–ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാലിനെക്കുറിച്ചും ഇത്തവണ പരാമർശമില്ല. 

കെ– ഇത്തവണ ലിഫ്റ്റിൽ!

തിരുവനന്തപുരം ∙ കേരള മാതൃകയ്ക്കു ‘കെ’ എന്നു ബ്രാൻഡ് ചെയ്യുന്ന പിണറായി സർക്കാർ ഒരു കെ പദ്ധതിക്കു കൂടി തുടക്കമിട്ടു. കെ ലിഫ്റ്റ് അഥവാ കുടുംബശ്രീ ലൈവ്‍ലിഹുഡ് ഇനിഷ്യേറ്റീവ് ഫോർ ട്രാൻസ്ഫർമേഷൻ പദ്ധതിയാണു ബജറ്റിൽ പ്രഖ്യാപിച്ചത്. ഒരു വർഷംകൊണ്ടു 3 ലക്ഷം സ്ത്രീകൾക്ക് ഉപജീവന മാർഗം ഉറപ്പുവരുത്തി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 430 കോടിയുടെ പരിപാടികളാണു പദ്ധതി വഴി നടപ്പാക്കുക. 

ബജറ്റ് തുക, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം, സ്വകാര്യ–പൊതുമേഖലാ സിഎസ്ആർ ഫണ്ടുകൾ, വായ്പ എന്നിവ വഴി തുക കണ്ടെത്തും. കെ റെയിൽ, കെ ഫോൺ, കെ സ്മാർട്, കെ സ്വിഫ്റ്റ്, കെ ഡിസ്ക്, കെ റെറ, കെ സ്പേയ്സ്, കെ റീപ് എന്നിവയുടെ കൂട്ടത്തിലേക്കാണു കെ ലിഫ്റ്റും എത്തുന്നത്. സർവകലാശാലകളുടെ സേവനം ഒരു സോഫ്റ്റ്‌വെയറിനു കീഴിലാക്കുന്ന കെ റീപ് അഥവാ കേരള റിസോഴ്സസ് ഫോർ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ് പദ്ധതിക്കും ഉന്നതവിദ്യാഭ്യാസ മേഖലയിലെ മറ്റു മികവിന്റെ കേന്ദ്രങ്ങൾക്കുമായി 13.40 കോടിയും വകയിരുത്തി.

പേരിനൊരു സിൽവർലൈൻ

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയിൽ കേരളം പിന്നീടു താൽപര്യം കാണിച്ചില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പരാമർശത്തിനു പിന്നാലെ, പദ്ധതി നടപ്പാക്കാൻ ശ്രമം തുടരുമെന്നു ബജറ്റിൽ സർക്കാരിന്റെ പ്രഖ്യാപനം. കഴിഞ്ഞ ബജറ്റിലും ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗത്തിലും സിൽവർലൈൻ പരാമർശിച്ചിരുന്നില്ല. സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്കു പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു വരുത്തുകയാണു ലക്ഷ്യം. ‘എന്തുവില കൊടുത്തും സിൽവർലൈൻ നടപ്പാക്കും’ എന്നതിൽനിന്നു ‘കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്കു പദ്ധതി നടപ്പാക്കും’ എന്ന തണുപ്പൻ നിലപാടിലേക്കു നേരത്തേ സർക്കാരെത്തിയിരുന്നു.

കേന്ദ്രാനുമതി ലഭിക്കാനിടയില്ലെന്ന സൂചന ലഭിച്ചതോടെയാണു കഴിഞ്ഞ വർഷത്തെ ബജറ്റിൽനിന്നു പദ്ധതി ഒഴിവാക്കിയത്. ദക്ഷിണ റെയിൽവേ കടുത്ത വിയോജിപ്പറിയിച്ച് റെയിൽവേ ബോർഡിനു റിപ്പോർട്ട് നൽകിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ടു. എന്നാൽ, സംസ്ഥാനം ഇക്കാര്യത്തിൽ താൽപര്യം കാണിക്കുന്നില്ലെന്നും പദ്ധതി ഉപേക്ഷിച്ചോയെന്നു സംസ്ഥാന സർക്കാരിനോടു ചോദിക്കണമെന്നും കേന്ദ്ര ബജറ്റിനുശേഷം റെയിൽവേ മന്ത്രി പ്രതികരിച്ചതാണു സർക്കാരിനെ മാറിച്ചിന്തിപ്പിച്ചത്. പാളങ്ങളുടെ നവീകരണവും വളവുനിവർത്തലും പാതയിരട്ടിപ്പിക്കലും പൂർത്തിയാകുന്നതിനൊപ്പം പുതിയ വേഗറെയിൽപാത കൂടി വരേണ്ടത് ആവശ്യമാണെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരുമായുള്ള ചർച്ച തുടരുമെന്നും വ്യക്തമാക്കി. പദ്ധതി നടക്കില്ലെങ്കിൽ അതു കേന്ദ്രം പ്രഖ്യാപിക്കട്ടെയെന്ന മറുതന്ത്രമാണു സംസ്ഥാന സർക്കാ‍ർ പയറ്റുന്നത്.  

English Summary:

What is in Kerala budget for K-brand projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com