സിഎംആർഎൽ: അറ്റാദായവും ആസ്തിയും തമ്മിൽ വലിയ അന്തരമെന്ന് കണ്ടെത്തൽ
Mail This Article
കൊച്ചി∙ കരിമണൽ സംസ്കരണ കമ്പനിയായ സിഎംആർഎലിന്റെ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) അറ്റാദായവും കമ്പനിയുടെ ആസ്തിയും തമ്മിൽ വലിയ അന്തരം കണ്ടെത്തി. എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) നടത്തുന്ന പ്രാഥമിക തെളിവെടുപ്പിലാണിതു വ്യക്തമായത്. കരിമണൽ ഖനനത്തിനും സിന്തറ്റിക് റൂട്ടൈൽ നിർമാണത്തിനും ഒത്താശ ലഭിക്കാൻ രാഷ്ട്രീയ–ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടിരൂപ നിയമവിരുദ്ധമായി കൈമാറിയെന്ന കേസിലാണ് എസ്എഫ്ഐഒ അന്വേഷണം.
ആദായനികുതി വകുപ്പിനു സിഎംആർഎൽ സമർപ്പിച്ച കണക്കു പ്രകാരം 2016 മുതൽ 2023 വരെ കമ്പനി നേടിയ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പും പരിശോധനയുമാണു തിങ്കളാഴ്ച ആരംഭിച്ചത്. 2023 മാർച്ച് 31നു കമ്പനിയുടെ പ്രഖ്യാപിത അറ്റാദായം 73 കോടി രൂപ മാത്രമാണ്. എന്നാൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കമ്പനിയുടെ യഥാർഥ ലാഭം ഇതിലുമേറെയാണ്. യഥാർഥ ലാഭത്തിന്റെ നാലിലൊന്നു പോലും കമ്പനിയുടെ ആസ്തിയായി മാറിയിട്ടില്ലെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഈ പണം എന്തു ചെയ്തു, ആർക്കു നൽകി എന്നാണ് എസ്എഫ്ഐഒ കണ്ടെത്താൻ ശ്രമിക്കുന്നത്.
73 കോടി രൂപ അറ്റാദായമുള്ള കമ്പനിക്കു 135 കോടി രൂപ പലർക്കായി നൽകാൻ കഴിയില്ലെന്ന പ്രാഥമിക നിഗമനത്തിലാണു ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. കമ്പനിയുടെ യഥാർഥ വരുമാനം എത്രയെന്നു കണ്ടെത്തിയാൽ മാത്രമേ ഏതെല്ലാം ഷെൽകമ്പനികളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്നു കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതിനുള്ള ഫൊറൻസിക് ഓഡിറ്റിങ് എസ്എഫ്ഐഒ ഉടൻ ആരംഭിക്കും.