ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാനത്ത് വിദേശ സർവകലാശാലകളുടെ ക്യാംപസ് സ്ഥാപിക്കുന്നതിന് ബജറ്റിലൂടെ വ്യക്തമാക്കിയ താൽപര്യപ്രകടനത്തെ പാർട്ടിയുടെ നിലപാടു മാറ്റമായി കാണേണ്ടതില്ലെന്നാണ് സിപിഎം കേന്ദ്ര നേതാക്കൾ പറയുന്നത്. ബജറ്റ് പ്രസംഗം നേതൃത്വം പരിശോധിച്ചു. വിദേശ സർവകലാശാലകൾ സംബന്ധിച്ച യുജിസി മാർഗരേഖയുടെ അടിസ്ഥാനത്തിൽ വിഷയം ചർച്ച ചെയ്യാനുള്ള താൽപര്യമാണ് ബജറ്റിൽ വ്യക്തമാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 

യുജിസി മാർഗരേഖ എല്ലാ സംസ്ഥാനത്തും നിർബന്ധമായി നടപ്പാക്കേണ്ടതാണെന്ന സുപ്രീം കോടതി വിധി ഇത്തരമൊരു നിലപാടിന് സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചെന്നും നേതൃത്വം വിലയിരുത്തുന്നു. എങ്കിലും, വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യുമെന്നും നേതാക്കൾ സൂചിപ്പിച്ചു. 

യുജിസി മാർഗരേഖയാണ് കേന്ദ്ര നേതൃത്വം പറയുന്ന കാരണം. എന്നാൽ, വിദ്യാർഥികൾ വിദേശത്തേക്ക് ഒഴുകുന്നതുൾപ്പെടെ സംസ്ഥാനത്തെ യാഥാർഥ്യങ്ങൾ വിദേശ സർവകലാശാലകൾക്ക് അനുകൂലമായ നിലപാടിന് കാരണമായെന്നാണ് കേരള നേതാക്കൾ സൂചിപ്പിക്കുന്നത്. വിഷയം കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്തിട്ടില്ല. ചർച്ച നടത്തുമ്പോൾ, 1957ൽ മാവൂർ റയോൺസിനായി ബിർലയുമായി ഉണ്ടാക്കിയ കരാർ ഉദാഹരണമാക്കും. അന്ന് കരാറുണ്ടാക്കാൻ ഇഎംഎസ് മന്ത്രിസഭ തീരുമാനമെടുത്തശേഷമാണ് പാർട്ടിയുടെ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്ത് അംഗീകാരം വാങ്ങിയത്. വ്യവസായം തുടങ്ങാൻ സംസ്ഥാനത്തിനു പണമില്ല, കേന്ദ്രം പണം തരുന്നില്ല. അപ്പോൾ, കുത്തക മുതലാളിമാർക്കെതിരെയുള്ള പോരാട്ടം എന്ന കാരണം പറഞ്ഞ് വ്യവസായ വിരുദ്ധ നിലപാട് സാധ്യമല്ലെന്നാണ് അന്ന് സംസ്ഥാന പാർട്ടി പറഞ്ഞത്. ഈ നിലപാട് അംഗീകരിക്കപ്പെട്ടു. 

മറ്റു സംസ്ഥാനങ്ങൾ വിദേശ സർവകലാശാലകൾ അനുവദിക്കുമ്പോൾ‍ കേരളം മാത്രം മുഖം തിരിഞ്ഞുനിന്നാൽ, ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ച തടഞ്ഞവരെന്ന പഴി സിപിഎം കേൾക്കേണ്ടിവരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര പദ്ധതിയായ ‘ഗിഫ്റ്റ് സിറ്റി’ കേരളത്തിലുമുണ്ട്. അവിടെ, ഉദാരനയത്തോടെ വിദേശ, സ്വകാര്യ സർവകലാശാലകളുമുണ്ടാവും. ഇത്തരം യാഥാർഥ്യങ്ങൾ ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അംഗീകാരം വാങ്ങും. 

വിദേശ സർവകലാശാല വിഷയത്തിൽ സിപിഎം ദേശീയ നിലപാട്

∙ 2023 ജനുവരി 7ന് പൊളിറ്റ് ബ്യൂറോ: വിദേശ സർവകലാശാല ക്യാംപസ് അനുവദിക്കുന്നതിനുള്ള യുജിസി കരട് മാർഗരേഖ പിൻവലിക്കണം. 

∙ 2020 ഓഗസ്റ്റ് 7ന് പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള രേഖ: മെഡിക്കൽ ടൂറിസത്തിന് തുല്യമായ കാര്യം ഉന്നത വിദ്യാഭ്യാസത്തിലും നടപ്പാക്കാനുള്ള പരുക്കൻ ശ്രമമാണുള്ളത്. ‘സ്വദേശി’ ഇന്ത്യയിൽ ദീപസ്തംഭങ്ങളായി പ്രവർത്തിക്കാൻ ‘വിദേശി’ സർവകലാശാലകളെ ക്ഷണിക്കുന്നത് വൈരുധ്യം. 

∙ 2019, 2014, 2009 പൊതു തിരഞ്ഞെടുപ്പ്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ മൂലധനം അനുവദിക്കില്ല. 

∙ 2010 ലെ കേന്ദ്ര ബിൽ‍: യുപിഎ സർക്കാർ‍ കൊണ്ടുവന്ന വിദേശ വിദ്യാഭ്യാസ സ്ഥാപന ബില്ലിനെ സിപിഎം എതിർത്തു. ബിൽ പിൻവലിക്കപ്പെട്ടു. 

∙ 2007 ജനുവരി: വിദ്യാഭ്യാസ മേഖലയിൽ വിദേശ മൂലധനവും വിദേശ സ്ഥാപനങ്ങളും അനുവദിക്കരുതെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് എസ്എഫ്ഐയുടെ നിവേദനം. നിവേദക സംഘത്തിന് നേതൃത്വം നൽകിയത് സീതാറാം യച്ചൂരി. 

∙ 2004 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള പ്രചാരണ രേഖ: വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽകരണത്തിനും സ്വകാര്യവൽകരണത്തിനും ലോക ബാങ്ക് നിർദേശപ്രകാരമുള്ള നയങ്ങളാണ് ബിജെപി നടപ്പാക്കിയത്. സ്വകാര്യ വിദ്യാഭ്യാസത്തിനുള്ള വലിയ ചെലവ് വഹിക്കാൻ കെൽപുള്ളവർക്കു മാത്രമായുള്ള ചരക്കാക്കി വിദ്യാഭ്യാസത്തെ മാറ്റുകയാണ്. 

സ്വകാര്യ സർവകലാശാല: പാർട്ടി നിലപാട് ഇങ്ങനെ

സ്വകാര്യ മേഖലയിൽ വൻകിട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുകയെന്നത് 2022 ൽ പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച ‘നവകേരള കാഴ്ചപ്പാട്’ എന്ന രേഖയിൽ പറഞ്ഞതാണ്. അതിനാൽ, വിദേശ സർവകലാശാലകളുടെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ പുതിയ സമീപനമെന്നു വ്യാഖ്യാനിക്കാവുന്നതെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. 

English Summary:

CPM will justify foreign university through EMS Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com