വിദ്യാർഥിനിയുടെ മരണം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ ആറാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തു. സ്കൂളിലെ അധ്യാപിക കൂടിയായ കർമലീത്താ സന്യാസിനി സമൂഹാംഗം (സിഎംസി) സിസ്റ്റർ മേഴ്സി ജോസിനെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. മരണത്തിൽ സിസ്റ്റർക്കു പങ്കില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഛത്തീസ്ഗഡിലെ അംബികപുരിൽ സിഎംസി നടത്തുന്ന കാർമൽ സ്കൂളിലെ വിദ്യാർഥിയെയാണ് ചൊവ്വാഴ്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ക്ലാസ് നടക്കുന്ന സമയത്ത് 3 കുട്ടികൾ ഒരുമിച്ചു ശുചിമുറിയിൽ പോയത് അധ്യാപികയായ സിസ്റ്റർ മേഴ്സി ചോദ്യം ചെയ്തു. കുട്ടികളുടെ ഐഡി കാർഡ് വാങ്ങുകയും അടുത്ത ദിവസം രക്ഷിതാക്കളുമായി വരണമെന്നു നിർദേശിക്കുകയും ചെയ്തു. ഇതിലൊരു കുട്ടിവീട്ടിലെത്തിയ ശേഷം ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണു വിവരം.
യുവമോർച്ചയടക്കം സ്കൂളിനു മുന്നിൽ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് പൊലീസെത്തി അധ്യാപികയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തിങ്കളാഴ്ച അംബികപുർ ജില്ലാ കോടതി പരിഗണിക്കും.