ADVERTISEMENT

തൃശൂർ / തിരുവനന്തപുരം ∙ കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ടു കവി ബാലചന്ദ്രൻ ചുള്ളിക്കാടും ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും ഉയർത്തിയ വിമർശന– വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്തു കുരിശിലേറുന്നതു മഹത് പ്രവൃത്തിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ, അവസാനിപ്പിച്ച കേരളഗാന വിവാദം സച്ചിദാനന്ദൻ വീണ്ടും കുത്തിപ്പൊക്കുകയാണെന്നു ശ്രീകുമാരൻ തമ്പി പറഞ്ഞു. 

തൃശൂരിൽ സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് അക്കാദമി നൽകിയ ചെറിയ പ്രതിഫലത്തെക്കുറിച്ചു ചുള്ളിക്കാട് തുറന്ന കത്തെഴുതിയിരുന്നു. പിന്നാലെ കേരള ഗാനത്തിനായി അക്കാദമി തന്നെക്കൊണ്ടു നിർബന്ധിച്ചു പാട്ടെഴുതിപ്പിച്ച ശേഷം നിരസിച്ചെന്ന ശ്രീകുമാരൻ തമ്പിയുടെ വിമർശനവും വിവാദമായി. ഇവ സംബന്ധിച്ച സച്ചിദാനന്ദന്റെ പ്രതികരണമാണു വീണ്ടും ചർച്ചയ്ക്കു വഴി തുറന്നത്. 

തെറ്റു സംഭവിച്ചത് ഉദ്യോഗസ്ഥർക്കാണെന്നു സച്ചിദാനന്ദന്റെ കുറിപ്പിൽ പരാമർശമുണ്ട്. സാംസ്കാരിക സെക്രട്ടറിയെ ഉന്നം വച്ചുകൊണ്ടുള്ള പ്രയോഗത്തിൽ സർക്കാരും സാംസ്കാരിക വകുപ്പും അതൃപ്തിയിലാണ്.

സെൻ ബുദ്ധിസവും ബൈബിളും പഠിപ്പിച്ച തത്വം

മറ്റുള്ളവരുടെ തെറ്റുകൾ, അഥവാ തെറ്റുകൾ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശിലേറുക ഒരു മഹത്പ്രവൃത്തിയാണ്. 

നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫിസ് ജീവനക്കാരിയുടേതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും. 

ഞാൻ തികഞ്ഞ നിസ്സംഗതയോടെ എനിക്കു പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെൻ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും.– സച്ചിദാനന്ദൻ

ക്രിസ്തുവിനു ശേഷമാര് ? ഉത്തരമായി

‘ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശു ക്രിസ്തുവിനു ശേഷം ആര്? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത്പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരള സാഹിത്യ അക്കാദമിയിൽ അധ്യക്ഷ സ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ, വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്ലീഷേ!’ പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു.

 അദ്ദേഹത്തിന്റെ പ്രധാന കൃതിയുടെ പേര് ‘അധ്യാത്മരാമായണം കിളിപ്പാട്ട്’ എന്നാണല്ലോ.– ശ്രീകുമാരൻ തമ്പി

English Summary:

K. Satchidanandan Reflects on Altruism and Accountability: Read His Viral Social Media Declaration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com