ADVERTISEMENT

തിരുവനന്തപുരം∙ മുതിർന്ന പൗരന്മാരെ നോക്കാത്ത മക്കൾക്കും അവകാശിയായ ബന്ധുക്കൾക്കും 6 മാസം തടവും ഒരു ലക്ഷം പിഴയും ശുപാർശ ചെയ്തു പുതിയ ‘കേരള സീനിയർ സിറ്റിസൻസ് ബിൽ.’ നിയമ പരിഷ്കരണ വകുപ്പു സമർപ്പിച്ച കരട് ബിൽ നിയമവകുപ്പു പരിശോധിച്ചു സാമൂഹിക നീതി വകുപ്പിനു കൈമാറി. 15നു നിയമസഭ സമ്മേളനം അവസാനിക്കുന്നതോടെ ഇതു മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് ആയി കൊണ്ടു വരാനാണ് ആലോചന. ഇതു സംബന്ധിച്ച നയം ബജറ്റ് പ്രസംഗത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ബന്ധുവോ നിയമപരമായ അവകാശിയോ മുതിർന്ന പൗരനെ ക്രൂരതയ്ക്കു വിധേയനാക്കിയാലോ സമ്മതമില്ലാതെ പരിചരണ കേന്ദ്രത്തിലോ മറ്റോ ഉപേക്ഷിച്ചാലോ 3 വർഷം വരെ തടവു ശിക്ഷയും പിഴയും ബിൽ ശുപാർശ ചെയ്യുന്നു. മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി സ്റ്റേറ്റ് സീനിയർ സിറ്റിസൻസ് കമ്മിഷൻ രൂപീകരിക്കും. ‌

മുതിർന്ന പൗരന്റെ സംരക്ഷണത്തിനു ചുമതലയുള്ള ഒരു കുടുംബാംഗമോ ബന്ധുവോ നിയമപരമായ അവകാശിയോ അതു ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ സെക്‌ഷൻ 4 പ്രകാരം മുതിർന്ന പൗരനു കമ്മിഷനിൽ പരാതിപ്പെടാം. കമ്മിഷൻ അത് അന്വേഷിക്കുകയും ചുമതലയുള്ള ബന്ധുക്കളുമായി അനുരഞ്ജനം നടത്തുകയും ചെയ്യും. അതു സാധ്യമാകാത്ത സാഹചര്യത്തിൽ കമ്മിഷൻ ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം മെയ്ന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് സീനിയർ സിറ്റിസൻസ് ആക്ട് സെക്ഷൻ 7 പ്രകാരം രൂപീകരിച്ച ട്രൈബ്യൂണൽ പാസാക്കേണ്ട മെയ്ന്റനൻസ് ഓർഡർ ഒഴികെ ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കും. കമ്മിഷൻ ഉത്തരവ് അന്തിമമായിരിക്കും. 

അതു കമ്മിഷൻ ഓഫിസ്, വില്ലേജ് ഓഫിസ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവയുടെ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. ഉത്തരവു പാലിക്കാത്ത കുടുംബാംഗം, ബന്ധു അല്ലെങ്കിൽ നിയമപരമായ അവകാശി 6 മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ അനുഭവിക്കണം. പിഴ ഒരു ലക്ഷം രൂപ വരെയാകാം. പിഴത്തുക പരാതിക്കാരനു ലഭിക്കും. മുതിർന്ന പൗരൻമാർ ഭിക്ഷ യാചിക്കരുത്. അവരെ സർക്കാർ പുനരധിവസിപ്പിക്കണം. അവരെ കൊണ്ടു ഭിക്ഷയെടുപ്പിക്കുന്നവർക്കു 3 വർഷം വരെ തടവും പിഴയും ലഭിക്കും. 

മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക അറിവും അനുഭവ പരിചയവുമുള്ള മുതിർന്ന പൗരനായ ഒരു അധ്യക്ഷനും 2 അംഗങ്ങളുമടങ്ങുന്നതാണു സീനിയർ സിറ്റിസൻസ് കമ്മിഷൻ. അംഗങ്ങളിൽ ഒരാൾ നിയമത്തിൽ അറിവുള്ള വ്യക്തിയും മറ്റൊരാൾ സ്ത്രീയുമായിരിക്കും. 3 വർഷത്തേക്കാണു നിയമനം. ചെയർപഴ്സനും അംഗങ്ങളും 2 പ്രാവശ്യത്തിൽ കൂടുതൽ പദവി വഹിക്കാൻ യോഗ്യരല്ല. അഡീഷനൽ സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത പദവിയിലുള്ള വ്യക്തിയെ സെക്രട്ടറിയായി നിയമിക്കും. തിരുവനന്തപുരമായിരിക്കും കമ്മിഷൻ ആസ്ഥാനം.

English Summary:

Details of Senior Citizens Protection Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com