സ്പീക്കറുടെ നടപടി ഇരട്ടത്താപ്പ്: സതീശൻ
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ഉൾപ്പെട്ട എക്സാലോജിക് കേസിൽ, മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ ആരോപണം ഉന്നയിക്കുന്നതിൽ നിന്നു മാത്യു കുഴൽനാടനെ തടഞ്ഞ സ്പീക്കർ എ.എൻ.ഷംസീറിന്റെ നടപടിയെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിമർശിച്ചു.
രേഖ ചോദിച്ചപ്പോൾ മാത്യു നൽകിയത് അവ്യക്തമായ ഫോട്ടോസ്റ്റാറ്റ് കോപ്പി ആയിരുന്നെന്നു ഷംസീർ ന്യായീകരിച്ചു. തിങ്കളാഴ്ച ബജറ്റിന്റെ പൊതുചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് മാത്യു സ്പീക്കർക്ക് ചട്ടം 285 പ്രകാരം നോട്ടിസ് നൽകിയിരുന്നു. ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സ്പീക്കറുടെ ഓഫിസ് ആവശ്യപ്പെട്ടു.
വ്യവസായ സെക്രട്ടറി അയച്ച കത്തും സർക്കാരിന്റെ വ്യവസായ നയത്തെ സംബന്ധിച്ച ഫോട്ടോസ്റ്റാറ്റും മാത്യു ഹാജരാക്കി. എന്നാൽ ഫോട്ടോസ്റ്റാറ്റിന്റെ പിൻബലത്തിൽ അവതരിപ്പിച്ചാൽ സഭയുടെ പരിശുദ്ധി കളങ്കപ്പെടുമെന്നും അതിനാൽ അനുവദിക്കാനാകില്ലെന്നുമുള്ള തീരുമാനമാണ് സ്പീക്കർ എടുത്തത്.
ഒരു കടലാസുമില്ലാതെ തനിക്കെതിരെ ആരോപണം ഉന്നയിക്കാൻ പി.വി.അൻവറിന് സ്പീക്കർ അനുമതി കൊടുത്തു. സ്പീക്കർ ഇരട്ടത്താപ്പാണു കാണിച്ചത്. എക്സാലോജിക് വിഷയം നിയമസഭയിൽ വരുന്നതിനെ സർക്കാരും മുഖ്യമന്ത്രിയും ഭയപ്പെടുകയാണെന്നും സതീശൻ പറഞ്ഞു.