ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ വിദേശ സർവകലാശാലകൾ സ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നാണു ബജറ്റിൽ പ്രഖ്യാപിച്ചതെങ്കിലും കാലം മാറുമ്പോൾ അക്കാര്യം എല്ലാവരും മനസ്സിലാക്കണമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. ബജറ്റ് ചർച്ചയ്ക്കു സഭയിൽ നൽകിയ മറുപടിയിലാണ് വിദേശ സർവകലാശാലകൾ വരണമെന്നു തന്നെയാണു തന്റെ നിലപാടെന്നു മന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്. ഭക്ഷ്യവകുപ്പിന്റെ വിഹിതം കുറവു ചെയ്തിട്ടില്ലെന്നും കഴിഞ്ഞ വർഷം മുൻഗണനാ വിഭാഗങ്ങൾക്കു നീക്കിവച്ച തുക മുഴുവൻ ചെലവിടാത്തതിനാലാണ് ഇത്തവണ വിഹിതം കുറച്ചതെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റിൽ 1930.88 കോടിയാണു സപ്ലൈകോയ്ക്കു മാറ്റിവച്ചതെങ്കിലും ഇതു 2001 കോടി രൂപയായി വർധിപ്പിക്കുകയാണ്. സപ്ലൈകോ വഴി 13 ഇനങ്ങളും വൈകാതെ ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷൻ കൂട്ടാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. ഇപ്പോഴുള്ളതു കൃത്യമായി കൊടുക്കുകയാണു മുഖ്യലക്ഷ്യം. ഇന്നു ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ കേരളത്തിനു ഗുണമുണ്ടാകുമെന്നാണു കരുതുന്നത്. എങ്കിൽ പെൻഷൻ അടക്കം കൃത്യമായി നൽകാൻ ശ്രമിക്കും. പുഷ്പനെ ഓർമയുണ്ടോ എന്നു പ്രതിപക്ഷം ചോദിക്കേണ്ട. ആ സമരത്തിൽ സജീവമായി പങ്കെടുത്തവരാണു തങ്ങൾ. രാജ്യത്തു 13 ലക്ഷത്തോളം പേരാണ് വിദേശത്തു വിദ്യാഭ്യാസത്തിനായി പോകുന്നത്. അതിൽ 30,000 പേരോളം കേരളത്തിൽ നിന്നാണു പോയത്. ഇതുവഴി 10,000 കോടി രൂപയെങ്കിലും കേരളത്തിനു നഷ്ടപ്പെടുകയാണ്.

60 വർഷം മുൻപ് തങ്ങൾ ട്രാക്ടറിനും കംപ്യൂട്ടറിനും എതിരെ സമരം ചെയ്തിട്ടുണ്ടെന്നതു ശരി തന്നെ. കുട്ടനാട്ടിൽ 3,000 പേർ ജോലിയില്ലാതെ വരമ്പത്തു നിൽക്കുമ്പോൾ ട്രാക്ടറിനെതിരെ സമരം ചെയ്തു. ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ ഇവിടേക്കു ജോലിക്കു വരുന്നു. ഡൽഹിയിൽ നടത്തിയ സമരത്തിനു തടസ്സമുണ്ടാക്കാൻ ശ്രമിച്ചത് കേരളത്തിലെ കോൺഗ്രസ് നേതൃത്വമാണ്. ചിലരെ പ്രധാനമന്ത്രി വിരുന്നിനു വിളിക്കുന്നത് കോൺഗ്രസിന് ഒരു റെഡ് സിഗ്‌നലാണ്. കോൺഗ്രസ് ശ്രദ്ധിച്ചാൽ കൊള്ളാമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.

English Summary:

KN Balagopal about Foreign university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com