തിരുവനന്തപുരം നോട്ടമിട്ട് ബിജെപി; രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയായേക്കും
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ തവണ രാജ്യത്തു രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയിൽ മുൻപന്തിയിലാണ് തിരുവനന്തപുരം. ഒത്തുപിടിച്ചാൽ ജയസാധ്യതയുണ്ടെന്ന് ബിജെപി കേന്ദ്രനേതാക്കളടക്കം വിലയിരുത്തുന്ന മണ്ഡലം. അവിടെ 3 തവണയായി വെന്നിക്കൊടി പാറിക്കുന്നത് ശശി തരൂരെന്ന രാഷ്ട്രതന്ത്രജ്ഞൻ. ഇത്തവണയും കോൺഗ്രസിനു തരൂരെങ്കിൽ നേരിടാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇറങ്ങുമോ? രാജീവിനു തന്നെ നറുക്കു വീഴുമെന്നാണു സൂചനകൾ.
മത്സരത്തെക്കുറിച്ചു പാർട്ടിയുടെ അന്തിമ തീരുമാനം വരുന്നതു വരെ പ്രതികരിക്കില്ലെന്ന നിലപാടിലാണ് ഐടി സഹമന്ത്രിയായ അദ്ദേഹം. ലോക്സഭയിൽ മത്സരിപ്പിക്കാനുദ്ദേശിക്കുന്നതിനാലാണ് രാജീവിനെ രാജ്യസഭയിലേക്കു വീണ്ടും നോമിനേറ്റ് ചെയ്യാത്തതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. കർമമണ്ഡലമായ കർണാടകയിൽ മത്സരിക്കാനാണ് അദ്ദേഹത്തിനു താൽപര്യമെന്നും പറയുന്നു.
ബെംഗളൂരു നഗരത്തിലെ 3 മണ്ഡലങ്ങളിലൊന്നിൽ അദ്ദേഹം മത്സരിക്കുമെന്നു ശ്രുതിയുണ്ട്. എന്നാൽ, നേതൃത്വത്തിനു തിരുവനന്തപുരത്ത് രാജീവിനെ മത്സരിപ്പിക്കാൻ താൽപര്യമാണെന്ന അഭ്യൂഹം പാർട്ടിവൃത്തങ്ങളിൽ പടർന്നിട്ടു കാലമേറെയായി. കഴിഞ്ഞ തവണ ബിജെപിയുടെ കുമ്മനം രാജശേഖരൻ 31% വോട്ടുകളാണു നേടിയത്. കോൺഗ്രസിന് 41% വോട്ടു കിട്ടി.