രക്ഷാപ്രവർത്തനത്തിൽ ഏകോപനം പിഴച്ചോ; 10 മിനിറ്റ് ദൂരക്കൂടുതലിന്റെ പേരിൽ സർക്കാർ കോപ്റ്റർ വേണ്ടെന്നുവച്ചു
Mail This Article
തൃശൂർ ∙ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ചാലക്കുടിയിലെ സതേൺ കോളജ് വളപ്പിലുണ്ടെങ്കിലും വയനാട്ടിൽ രക്ഷാദൗത്യത്തിനുപയോഗിക്കാൻ കഴിയാതിരുന്നതു 10 മിനിറ്റ് ദൂരക്കൂടുതലുണ്ടെന്ന കാരണത്താൽ. വ്യോമ ദൂരം കണക്കിലെടുത്താൽ കോയമ്പത്തൂരിൽനിന്നു 40 മിനിറ്റിൽ വയനാട്ടിലെത്താൻ കഴിയുമെങ്കിലും ചാലക്കുടിയിൽനിന്ന് 50 മിനിറ്റ് വേണ്ടിവരും. കോപ്റ്ററിൽനിന്നു സീറ്റുകൾ അഴിച്ചുമാറ്റി സ്ട്രച്ചർ ഘടിപ്പിക്കാൻ 2 മണിക്കൂർ അധികം വേണ്ടിവരുമെന്നതും തടസ്സമായി.
മാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ നിരക്കിൽ ചിപ്സൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൽനിന്നു സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത കോപ്റ്റർ ഏതാനും മാസങ്ങളായി ചാലക്കുടിയിലാണു സൂക്ഷിച്ചിട്ടുള്ളത്. കേരളത്തിന്റെ മധ്യഭാഗമെന്ന നിലയിൽ തെക്ക്, വടക്ക് ജില്ലകളിലേക്ക് അനായാസം എത്താനുള്ള സൗകര്യത്തിനാണിത്. ഡിജിപിയുടെ ഓഫിസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണു കോപ്റ്ററിന്റെ യാത്രകൾ. വിഐപി യാത്രകൾക്കു വേണ്ടിയാണ് വാടകയ്ക്കെടുത്തതെങ്കിലും മെഡിക്കൽ ആവശ്യങ്ങൾക്കും ഈ കോപ്റ്റർ പല തവണ ഉപയോഗിച്ചു. എയർ ആംബുലൻസ് ലൈസൻസുള്ള അത്യപൂർവം കോപ്റ്ററുകളിലൊന്നാണിത്. എന്നാൽ, കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ പോളിന്റെ ജീവൻ രക്ഷിക്കാൻ ഇതുപയോഗപ്പെടുത്താൻ കഴിഞ്ഞില്ല.