ADVERTISEMENT

കൊച്ചി ∙ പ്രതികളുടെ രാഷ്ട്രീയ ചായ്‌വിന് എതിരാണെന്നത് ഒരാളുടെ സാക്ഷിമൊഴി അവിശ്വസിക്കുന്നതിനു കാരണമല്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഒന്നു മുതൽ 7 വരെ പ്രതികൾക്കെതിരെ നേരിട്ടുള്ള തെളിവുകൾ പരിശോധിച്ച ഡിവിഷൻ ബെഞ്ച്, പ്രോസിക്യൂഷൻ സാക്ഷി ടി.പി.മനീഷ് കുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതിരുന്ന വിചാരണക്കോടതി നിലപാടിനോടു യോജിച്ചില്ല. സാക്ഷിയുടെ രാഷ്ട്രീയ ചായ്‌വു മാത്രം കണക്കിലെടുക്കാതെ തെളിവുകൾ മുഴുവനായും കണക്കിലെടുത്തുവേണം മൊഴി സത്യമാണോയെന്നു കണ്ടെത്തേണ്ടതെന്നു കോടതി പറഞ്ഞു.

പ്രോസിക്യൂഷൻ ഒന്നാം സാക്ഷി കെ.കെ.പ്രസീതിന്റെയും മൂന്നാം സാക്ഷി   ടി.പി.മനീഷ് കുമാറിന്റെയും മൊഴികൾ മറ്റു വസ്തുതകളുമായി ചേർന്നുപോകുന്നതാണെന്നു കോടതി പറഞ്ഞു. സംഭവത്തിനു 4 ദിവസത്തിനുശേഷമാണു മനീഷ് കുമാർ മൊഴി നൽകിയതെന്നതിനു സാധുതയുള്ള വിശദീകരണം നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് എടുത്തു പറഞ്ഞ കോടതി ഈ 2 സാക്ഷികളുടെയും പെരുമാറ്റം അഭിനന്ദിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. 

ചന്ദ്രശേഖരനെ ജീപ്പിൽ കയറ്റാൻ എസ്ഐ പി.എം.മനോജിനെ സഹായിച്ചതും പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിയാൻ സഹായിച്ചതും പ്രസീതാണ്. ഭയന്നതുകൊണ്ടു 4 ദിവസം മറ്റാരോടും സംഭവത്തെക്കുറിച്ച് പറഞ്ഞില്ലെന്ന മനീഷ് കുമാറിന്റെ വിശദീകരണത്തിൽ അസ്വാഭാവികതയില്ലെന്നു ബെഞ്ച് പറഞ്ഞു. സംഭവദിവസം രാത്രി നടന്നതു സംബന്ധിച്ച വിവരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽനിന്ന് സാക്ഷിമൊഴി സ്വീകരിക്കാവുന്നതാണ്. പ്രതികൾ ഉപയോഗിച്ച കാറിൽനിന്നു കണ്ടെടുത്ത വസ്തുക്കൾ, വാളുകൾ, ഡിഎൻഎ, ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തലുകൾ തുടങ്ങിയ തെളിവുകളുമായി ഈ മൊഴികൾ ചേർന്നുപോകുന്നതാണെന്നും കോടതി പറഞ്ഞു.

English Summary:

Kerala High Court disagreed with the trial court's stand on TP Chandrasekaran murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com