സിഎംആർഎലിൽനിന്ന് കെഎംഎംഎൽ റൂട്ടൈൽ വാങ്ങിയെന്നു സമ്മതിച്ച് മന്ത്രി
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകളുമായി സാമ്പത്തിക ഇടപാടു നടത്തിയതിന് അന്വേഷണം നേരിടുന്ന സിഎംആർഎൽ കമ്പനിയിൽനിന്ന് സർക്കാർ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് (കെഎംഎംഎൽ) സിന്തറ്റിക് റൂട്ടൈൽ വാങ്ങിയിട്ടുണ്ടെന്നു മന്ത്രി പി.രാജീവ് നിയമസഭയിൽ സമ്മതിച്ചു. സിഎംആർഎലിൽനിന്നു കെഎംഎംഎൽ സിന്തറ്റിക് റൂട്ടൈൽ വാങ്ങുന്നുണ്ടോ എന്ന് കഴിഞ്ഞ 30നു സി.ആർ.മഹേഷിന്റെ ചോദ്യത്തിന് ‘വാങ്ങുന്നില്ല’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
എന്നാൽ, ഫെബ്രുവരി 13ന് എ.പി.അനിൽകുമാർ, റോജി.എം.ജോൺ, ഷാഫി പറമ്പിൽ, ഉമ തോമസ് എന്നിവർക്കു നൽകിയ ഉത്തരത്തിൽ 2008 മുതൽ 2020 വരെ വാങ്ങിയിരുന്നതായി മന്ത്രി സമ്മതിച്ചു. സിഎംആർഎലിന്റെ റൂട്ടൈൽ കെഎംഎംഎൽ വാങ്ങിയിരുന്നതായി കഴിഞ്ഞ 12നു മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷം നൽകിയ മറുപടിയിലാണ്, 12 വർഷത്തോളം വാങ്ങിയിരുന്നതായി മന്ത്രി വെളിപ്പെടുത്തിയത്. തോട്ടപ്പള്ളിയിൽനിന്നു വാരിയ ധാതുമണൽ ഇന്ത്യൻ റെയർ എർത്ത്സ് സിഎംആർഎലിനു നൽകിയിരുന്നുവെന്നും സിഎംആർഎൽ സിന്തറ്റിക് റൂട്ടൈൽ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലിനു നൽകിയിരുന്നുവെന്നും ജിഎസ്ടി ഇവേ ബില്ലുകൾ ഉദ്ധരിച്ചാണ് മനോരമ റിപ്പോർട്ട് ചെയ്തിരുന്നത്.
തീരമേഖലയിലെ ധാതുമണൽ ഖനനത്തിനു പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്ത്സിനും കെഎംഎംഎലിനും മാത്രമാണ് അനുമതി നൽകിയിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നിൽനിർത്തി സിഎംആർഎൽ ധാതുമണൽ സംഘടിപ്പിച്ചിരുന്നുവെന്നും ഇവരുടെ ഉൽപന്നമായ സിന്തറ്റിക് റൂട്ടൈൽ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലിനു വർഷങ്ങളോളം വിൽപന നടത്തിയിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്. 135 കോടി രൂപ രാഷ്ട്രീയ പാർട്ടികൾക്കും ഉദ്യോഗസ്ഥർക്കും നൽകിയെന്നാണ് ആദായനികുതി ബോർഡിനു മുൻപിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ നൽകിയ മൊഴി. 2008–20 കാലത്തെ ഈ പിൻവാതിൽ ഇടപാടിനു കുട പിടിക്കാനാണു പണമൊഴുക്കിയത് എന്നതിന്റെ സൂചനയാണു പുറത്തുവരുന്നത്.