ADVERTISEMENT

കൊച്ചി ∙ കേരളത്തെ നടുക്കിയ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ 12 പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയ വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. സിപിഎം വടകര കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ 10–ാം പ്രതി കെ.കെ.കൃഷ്ണനെയും പാനൂർ കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന 12–ാം പ്രതി ജ്യോതിബാബുവിനെയും വിട്ടയച്ച വിചാരണക്കോടതി വിധി ജസ്റ്റിസുമാരായ ഡോ.എ.കെ. ജയശങ്കരൻ നമ്പ്യാർ, ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ഉൾപ്പെടെയുള്ള മറ്റു പ്രതികളെ വിട്ടയച്ച നടപടി ശരിവച്ചു. ഗൂഢാലോചനക്കുറ്റം തെളി‍ഞ്ഞതിനാൽ കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യാൻ റജിസ്ട്രിക്കു ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണം. 

മറ്റ് കുറ്റവാളികളെ ജയിൽ സൂപ്രണ്ട് 26നു രാവിലെ 10.15ന് ഹൈക്കോടതിയിൽ ഹാജരാക്കണം. അന്ന് ഇവരുടെ ശിക്ഷയിൽ വാദം കേൾക്കും. ഒന്നു മുതൽ 8 വരെ പ്രതികൾക്കും 11–ാം പ്രതിക്കും കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യത്തിലും 26നു വാദം കേൾക്കും. സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.സി.രാമചന്ദ്രനും പാനൂർ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ട്രൗസർ മനോജനും ഇക്കൂട്ടത്തിലുണ്ട്. 

ഒന്നു മുതൽ 5 വരെ പ്രതികൾക്കും 7,10,12 പ്രതികൾക്കുമെതിരെ ഗൂഢാലോചനക്കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച ശിക്ഷാവാദവും 26നു നടക്കും. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളും കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷനും മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടി.പിയുടെ ഭാര്യ കെ.കെ.രമ എംഎൽഎയും നൽകിയ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കുമാരൻകുട്ടി, അസി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.സഫൽ എന്നിവരും കെ.കെ.രമയ്ക്കുവേണ്ടി എസ്.രാജീവും ഹാജരായി.

വിധി കേൾക്കാൻ രമയും

കൊച്ചി ∙ വിധി പറയുന്നതു കേട്ടശേഷം കോടതി ഹാളിൽനിന്നിറങ്ങിയ കെ.കെ.രമ ഫോണിലൂടെ ‘നമ്മൾ വിജയിച്ചു’ എന്നു പറയുന്നതു കേൾക്കാമായിരുന്നു. വാക്കുകൾ ഇടറിയിരുന്നു. 

സിപിഎം ശത്രുത ചൂണ്ടിക്കാട്ടി ഹൈക്കോടതിയും

ടി.പി.ചന്ദ്രശേഖരൻ പുതിയ പാർട്ടിയുണ്ടാക്കിയതും വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചതും സിപിഎം പ്രവർത്തകരുടെ ശത്രുതയ്ക്കു കാരണമായതായി ഹൈക്കോടതി വിധിയിലും ചൂണ്ടിക്കാട്ടുന്നു.

സിപിഎം വിട്ട് ആർഎംപി രൂപീകരിച്ച ടി.പിയെ വടകരയ്ക്കടുത്തു വള്ളിക്കാട്ടുവച്ച് 2012 മേയ് നാലിന് അക്രമികൾ ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

കുറ്റക്കാരെന്നു ഹൈക്കോടതിയും കണ്ടെത്തിയവരിൽ സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തൻ 2020 ൽ മരിച്ചു. ഒൻപതാം പ്രതിയായിരുന്ന സിപിഎം ഒഞ്ചിയം മുൻ ഏരിയ സെക്രട്ടറിയും എൻജിഒ യൂണിയൻ മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ സി.എച്ച്.അശോകൻ 2014 ൽ വിചാരണക്കാലയളവിൽ മരിച്ചു. 

∙ ‘വിധിയെ സ്വാഗതം ചെയ്യുന്നു. സിപിഎം നേതാക്കളെ കള്ളക്കേസിൽ വർഷങ്ങളോളം ജയിലിൽ അടച്ചതു പകവീട്ടലായിരുന്നു. അതു ശരിയായ രീതിയിൽ കോടതി കണ്ടിരിക്കുന്നു. പി.മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു.’ – എം.വി.ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി

ടിപി കേസ് വിധി: പ്രതികരണങ്ങൾ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കൊച്ചി ∙ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിൽ സിപിഎമ്മിന്റെ ഗൂഢാലോചനയും പങ്കും അടിവരയിടുന്നതാണു ഹൈക്കോടതി വിധിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

സിപിഎം ഉന്നതനേതാക്കൾ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ അപ്പീൽ നൽകാനുള്ള കെ.കെ.രമ എംഎൽഎയുടെയും ആർഎംപിയുടെയും തീരുമാനത്തിനു യുഡിഎഫ് പിന്തുണ നൽകും. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ അന്നെടുത്ത നിലപാടു ശരിയാണെന്നു ഹൈക്കോടതി കണ്ടെത്തിയതിൽ സന്തോഷമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. 

ടിപി വധക്കേസ് സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്നു തിരുവഞ്ചൂർ. കേസിലെ പ്രതികൾ നിരപരാധികളാണെന്ന് അന്നും സിപിഎം പറഞ്ഞിരുന്നു. തുടർന്നുള്ള നിലപാടുകളും ആ രീതിയിൽ തന്നെയായിരുന്നു. അതിനു കൃത്യതയോടെ മറുപടി നൽകിയിട്ടുണ്ട്.

English Summary:

TP Chandrasekharan murder case Kerala High Court verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com