ADVERTISEMENT

തൃശൂർ ∙ ഏതു ചോദ്യത്തിനും ‘അറിയില്ല’ എന്ന മറുപടി മാത്രം ലഭിക്കുന്നൊരു കൊലപാതകക്കേസ്. 2019 നവംബർ 14ന് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ എലുവത്തിങ്കൽ കൂനൻ വീട്ടിൽ ആനീസ് (58) കൊല്ലപ്പെട്ടത് പൊലീസ്, ക്രൈംബ്രാഞ്ച് അന്വേഷണ സംഘങ്ങൾക്ക് ഉത്തരമില്ലാത്ത ചോദ്യമാണിപ്പോഴും. കൊലപാതകം നടന്ന വീട്ടിൽ ക്യാംപ് ചെയ്ത് വിവിധ പൊലീസ് സംഘങ്ങൾ മാറിമാറി അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. ആനീസ് കൊല്ലപ്പെട്ട വീട് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്, തുറക്കപ്പെടാത്ത നിഗൂഢതകൾക്കു സാക്ഷിയായി.

വൈകിട്ട് ആറരയോടെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഭർത്താവിന്റെ മരണശേഷം വീട്ടിൽ ആനീസ് ഒറ്റയ്ക്കായിരുന്നു. 3 പെൺമക്കൾ വിവാഹിതരായി അവരവരുടെ വീടുകളിലും. മകനും ഭാര്യയും വിദേശത്ത്. കൂട്ടുകിടക്കാൻ വരാറുള്ള സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. മുൻവാതിൽ പുറമേനിന്നും പിൻവാതിൽ അകത്തുനിന്നും പൂട്ടിയിരുന്നു. 

കൈകളിലെ വളകൾ കാണാനില്ലെന്നു വ്യക്തമായപ്പോൾ മോഷണത്തിനിടെ കൊല്ലപ്പെട്ടതാകാമെന്ന സംശയം ബലപ്പെട്ടു. എന്നാൽ, മറ്റ് ആഭരണങ്ങളോ പണമോ മോഷ്ടിക്കപ്പെട്ടിരുന്നില്ല. കഴുത്തിൽ ആഴത്തിലേറ്റ ഒരേയൊരു മുറിവായിരുന്നു മരണകാരണം. ഭർത്താവ് പോൾസൺ മാംസവ്യാപാരിയായിരുന്നു. അന്വേഷണം മാർക്കറ്റിലേക്കും നീണ്ടു. ഇറച്ചിക്കടകളിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവരെ ചോദ്യം ചെയ്തു. 

പ്രതി ആയുധം പൊതിഞ്ഞുകൊണ്ടുവന്നതെന്നു സംശയിക്കുന്ന പത്രക്കടലാസ് പരിസരത്തുനിന്നു ലഭിച്ചിരുന്നു. ആനീസിന്റെ കയ്യിൽനിന്നു വളകൾ മുറിക്കാനുപയോഗിച്ചെന്നു കരുതുന്ന കട്ടർ പോലുള്ള ഉപകരണം മാസങ്ങൾക്കു ശേഷം സമീപത്തെ പറമ്പിൽ നിന്നു കണ്ടെടുത്തു. സംഭവ ദിവസം ഈ പരിസരത്തൊരാൾ കർട്ടൻ വിൽക്കാനെത്തിയിരുന്നെന്ന അയൽവാസിയായ സ്ത്രീയ‍ുടെ മൊഴിയനുസരിച്ച് രേഖാചിത്രം തയാറാക്കിയെങ്കിലും ഫലമുണ്ടായില്ല.

ലോക്കൽ പൊലീസിനു പിന്നാലെ ക്രൈംബ്രാഞ്ചിന്റെ 2 സംഘങ്ങൾ അന്വേഷിച്ചു. ഇതിൽ എസിപി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള രണ്ടാം സംഘം, കൊടുംകുറ്റവാളി തൂത്തുക്ക‍ുടി രാജേന്ദ്രൻ ആ സമയത്ത് ഇരിങ്ങാലക്കുട മേഖലയിലുണ്ടായിരുന്നു എന്നു കണ്ടെത്തി. താമസിയാതെ മറ്റൊരു കൊലക്കേസിൽ രാജേന്ദ്രൻ തിരുവനന്തപുരത്ത് അറസ്റ്റിലായി. ക്രൈംബ്രാഞ്ച് ചോദ്യംചെയ്തെങ്കിലും ഇരിങ്ങാലക്കുടയിലെത്തിയിട്ടില്ലെന്ന വാദത്തിൽ അയാൾ ഉറച്ചുനിന്നു. എങ്കിലും അന്വേഷണം തുടരുകയാണെന്ന് ബിജോ അലക്സാണ്ടർ പറഞ്ഞു.

English Summary:

Investigation leads nowhere in Anees' murder in Iringalakuda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com