വിദ്യാർഥി സംഘർഷം കൂട്ടത്തല്ലിൽ കലാശിച്ചു; എസ്ഐക്ക് പരുക്ക്
Mail This Article
ഉഴവൂർ∙ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം ടൗണിൽ കൂട്ടത്തല്ലായി മാറി; കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ, 2 ഓട്ടോ ഡ്രൈവർമാർ എന്നിവർക്കും വിദ്യാർഥികൾക്കും പരുക്കേറ്റു. ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് നാലരയോടെയാണു സംഭവം.
കുറവിലങ്ങാട് എസ്ഐ കെ.വി.സന്തോഷിനെ (53) പരുക്കുകളോടെ കുറവിലങ്ങാട് താലൂക്കാശുപത്രിയിലും ഓട്ടോ ഡ്രൈവർമാരായ തോട്ടനാനായിൽ സ്റ്റീഫൻ ലൂക്കോസ്, കപ്പലുമാക്കിയിൽ സാബു എന്നിവരെ ഉഴവൂർ കെ.ആർ.നാരായണൻ സ്പെഷ്യൽറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനു ശേഷം പാലാ കരൂർ ഭാഗത്തു നിന്നെത്തിയ ഒരു സംഘം യുവാക്കളാണു പൊലീസ് ഉൾപ്പെടെയുള്ളവരെ മർദിച്ചതെന്നാണ് ആരോപണം.
സ്കൂൾ വിദ്യാർഥികൾ തമ്മിലാണ് ആദ്യം സംഘർഷമുണ്ടായത്. പ്രശ്നം പരിഹരിക്കാൻ ഓട്ടോ ഡ്രൈവർമാർ ഇടപെട്ടതോടെ ഒരു സംഘം വിദ്യാർഥികളും തൊഴിലാളികളും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്നാണു യുവാക്കളുടെ സംഘം പ്രശ്നത്തിൽ ഇടപെട്ടത്. ഇതിനിടെ സ്ഥലത്തെത്തിയ എസ്ഐയെ യുവാക്കളിലൊരാൾ മർദിക്കുകയായിരുന്നു.