കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
Mail This Article
തിരുവനന്തപുരം∙ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് ഉറപ്പിച്ചെങ്കിലും പ്രതിയിലേക്ക് ഇതുവരെ അന്വേഷണമെത്തിയിട്ടില്ല. ഉറങ്ങിക്കിടന്നതിന് 500 മീറ്റർ ദൂരെ റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള ഓടയിലാണ് 19 മണിക്കൂറിനു ശേഷം കുട്ടിയെ കണ്ടെത്തിയത്.
രാവിലെ മുതൽ ഇൗ പ്രദേശം പൊലീസും നാട്ടുകാരും അരിച്ചുപെറുക്കിയിട്ടും കാണാതിരുന്ന കുട്ടിയെ രാത്രി ഇവിടെ നിന്നു കണ്ടെത്തിയതിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആൾ തന്നെയാണ് സുരക്ഷിതമായി അവിടെയെത്തിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. രാത്രി 7.30നാണ് പൊലീസ് സംഘത്തിനു കുട്ടിയെ കിട്ടിയത്. കുഴിയിലേക്കു ടോർച്ചടിച്ചപ്പോൾ കണ്ണ് തിളങ്ങിയെന്നാണു പൊലീസ് പറയുന്നത്. കുട്ടിയെ ഓടയിൽ കൊണ്ടുവച്ചിട്ട് 30 മിനിറ്റ് പോലും ആയിക്കാണില്ലെന്നാണു നിഗമനം. സൂക്ഷ്മതയോടെയാണു കുട്ടിയെ ഓടയിൽ ഇറക്കി ഇരുത്തിയത്. കുട്ടിയുടെ ദേഹത്ത് ഉരച്ചിലോ ചതവോ ഇല്ലാത്തതിനാലാണു പൊലീസ് ഇങ്ങനെ അനുമാനിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി ഇൗ പ്രദേശത്തു തന്നെ ഉള്ളയാളാണെന്ന വിലയിരുത്തലിലാണ് പൊലീസ്. കുട്ടിയെ ലഭിച്ച ഭാഗത്ത് സിസിടിവി ഇല്ല. തൊട്ടടുത്ത റസിഡൻസ് അസോസിയേഷൻ ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. കുട്ടിയെ ഉപദ്രവിക്കാത്തതിനാൽ, വളർത്താനായി ആരെങ്കിലും തട്ടിയെടുത്തതാണോയെന്ന അന്വേഷണവും നടക്കുന്നു. കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വീണ്ടും പൊലീസ് വിവരങ്ങൾ തേടി.
3 കുട്ടികൾ അഭയകേന്ദ്രത്തിൽ
തിരുവനന്തപുരം∙ കുട്ടികളുമായി ഈ ബിഹാർ കുടുംബത്തെ ഇനി തെരുവിൽ ഉറങ്ങാൻ സമ്മതിക്കില്ലെന്നു സർക്കാരും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വ്യക്തമാക്കി. 3 ആൺകുട്ടികളെ തൈക്കാട് ശിശുക്ഷേമസമിതിയുടെ അഭയകേന്ദ്രത്തിലേക്കു മാറ്റി. തിരിച്ചുകിട്ടിയ രണ്ടുവയസ്സുകാരി എസ്എടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അവിടെ നിന്നു വിട്ടയച്ചാൽ അമ്മയ്ക്കൊപ്പം ഏതെങ്കിലും അഭയകേന്ദ്രത്തിൽ പാർപ്പിക്കാനാണു തീരുമാനം. മാതാപിതാക്കൾ ചാക്കയിലെ തുറസ്സായ സ്ഥലത്താണു കഴിഞ്ഞ ദിവസവും താമസിച്ചത്. എന്നാൽ കുട്ടികളുമായി ഇവിടെ തങ്ങാൻ അനുവദിക്കില്ല.