ADVERTISEMENT

തൃശൂർ ജില്ലയിലെ നവകേരള വേദിയായ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചിട്ടു രണ്ടര മാസം കഴിഞ്ഞിട്ടും പുനർനിർമിച്ചിട്ടില്ല. ഡിസംബർ നാലിനു നടന്ന നവകേരള സദസ്സിനു 2 ദിവസം മുൻപു പുലർച്ചെയാണു സ്കൂളിന്റെ മതിൽ പൊളിച്ച നിലയിൽ കണ്ടത്. മതിൽ അപകടസ്ഥിതിയിലായതിനാൽ പുതുക്കിപ്പണിയാൻ സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണു സംഘാടക സമിതി ചെയർമാൻ അന്നു പറഞ്ഞത്. പൊളിച്ച മതിൽ ഇപ്പോൾ തകര ഷീറ്റ് വച്ചു മറച്ച നിലയിലാണ്. ടെൻഡർ പൂർത്തിയായിട്ടുണ്ടെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും വള്ളത്തോൾ നഗർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. 

വൈക്കത്തു നവകേരള സദസ്സിനായി പൊളിച്ച പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന്റെ മതിലും പുനർനിർമിച്ചിട്ടില്ല. ഈ ഭാഗം ഷീറ്റ് കൊണ്ട് അടച്ചു. ബീച്ച് മൈതാനത്തേക്കു മുഖ്യമന്ത്രിയുടെ ബസ് കയറുന്നതിനാണു മതിൽ പൊളിച്ചത്. ഫണ്ട് ലഭിക്കുന്നതിന് അനുസരിച്ച് പണി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. നവകേരള സദസ്സിന്റെ തുടർച്ചയായി വിദ്യാർഥികളുമായി മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയുടെ ഭാഗമായി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിന്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം പൊളിച്ചിരുന്നു. 

മതിലെത്ര പൊളിച്ചു? കണക്കെടുത്തിട്ടില്ല

തിരുവനന്തപുരം ∙ നവകേരള സദസ്സിന്റെ ഭാഗമായി സംസ്ഥാനത്ത് ഏതെല്ലാം പൊതുസ്ഥാപനങ്ങളുടെ മതിലുകളും പ്രവേശനകവാടങ്ങളും പൊളിച്ചുവെന്നതിന്റെ വിവരം ശേഖരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ കഴിഞ്ഞ 12ന് എ.പി.അനിൽകുമാറിന്റെ ചോദ്യത്തിനു മറുപടി നൽകി. പൊളിച്ച മതിലുകളും മറ്റും പുനർനിർമിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, സംഘാടക സമിതികളിൽനിന്ന് ഇതു സംബന്ധിച്ച വിവരം ശേഖരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.

English Summary:

Reconstruction of demolished walls for New Kerala sadas delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com