ADVERTISEMENT

കൊല്ലം ∙ ഹാട്രിക് വിജയം തേടിയിറങ്ങുന്ന യുഡിഎഫ് എംപി എൻ.കെ.പ്രേമചന്ദ്രനെ (ആർഎസ്പി) നേരിടാൻ ചലച്ചിത്രതാരവും എംഎൽഎയുമായ എം.മുകേഷിനെ (സിപിഎം) എൽഡിഎഫ് രംഗത്തിറക്കിയതോടെ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ മത്സരത്തിനു താരപ്പൊലിമയായി. നാടക കലയുടെ നാട്ടിൽ, അടുത്ത ബെല്ലിനു മുൻപ് ബിജെപിയുടെ സ്ഥാനാർഥി വരും. അതോടെ കർട്ടനുയരും. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ തുടങ്ങിയ പേരുകളാണ് ബിജെപിയുടെ പരിഗണനയിൽ. പി.സി.ജോർജ് പത്തനംതിട്ടയിലാണെങ്കിൽ കുമ്മനം കൊല്ലത്തു മത്സരിക്കും.

കിഴക്ക് തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽ മുതൽ വടക്ക് ചവറ കന്നേറ്റി പാലം വരെയാണ് കൊല്ലം മണ്ഡലം. രാജ്യത്തെ ഏറ്റവും മികച്ച എംപിമാരിൽ ഒരാളെന്നു പേരെടുത്ത പ്രേമചന്ദ്രനെ 2014ൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും 2019ൽ കേന്ദ്രകമ്മിറ്റി അംഗവും ഇപ്പോഴത്തെ മന്ത്രിയുമായ കെ.എൻ.ബാലഗോപാലുമാണ് നേരിട്ടത്. ബേബി 37,649 വോട്ടിനും ബാലഗോപാൽ 1,48,856 വോട്ടിനും തോറ്റു. ഇത്തവണ സിപിഎമ്മിന്റെ പാർട്ടി ഘടകങ്ങളിൽനിന്ന് സ്ഥാനാർഥിയെ കണ്ടെത്താനായില്ല. പകരം പാർട്ടി അംഗമല്ലാത്ത, വെള്ളിത്തിരയിലെ പരിചിതമുഖം മുകേഷിനെ വിളിച്ചു. കൊല്ലം നിയമസഭാ സീറ്റിൽ മുതിർന്ന പാർട്ടി നേതാവും മുൻ മന്ത്രിയുമായ പി.കെ.ഗുരുദാസനു ശേഷമെത്തിയ മുകേഷ് നിയമസഭാ തിരഞ്ഞെടുപ്പിൽ 2016ൽ 17,611 വോട്ടിന്റെ ഭൂരിപക്ഷം നേടിയെങ്കിൽ കഴിഞ്ഞ തവണ 2072ലേക്കെത്തി.

ഇടതുമുന്നണിയിൽ ആർഎസ്പി സ്ഥാനാർഥിയായി 1996ലും 98ലും മത്സരിച്ചു ജയിച്ച പ്രേമചന്ദ്രനെ ഒതുക്കി അടുത്ത തവണ സീറ്റ് സിപിഎം പിടിച്ചെടുത്തു. 1999ലും 2004 ലും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പി.രാജേന്ദ്രൻ ജയിച്ചു. 2009ൽ രാജേന്ദ്രനെ തോൽപിച്ച് കോൺഗ്രസിലെ എൻ.പീതാംബരക്കുറുപ്പ് മണ്ഡലം പിടിച്ചെടുത്തു. യുഡിഎഫിലെത്തിയ ആർഎസ്പിക്ക് മണ്ഡലം വിട്ടുനൽകിയതോടെ 2014 മുതൽ പ്രേമചന്ദ്രനു വിജയം. പ്രഫഷനൽ നാടകത്തിന്റെ ‘കോടമ്പാക്കം’ എന്നറിയപ്പെടുന്ന കൊല്ലത്ത്, എൻ.കെ.പ്രേമചന്ദ്രൻ അങ്ങനെ ‘കൊല്ലം പ്രേമചന്ദ്രൻ’ ആയി. നായകനെ നേരിടാൻ നാടകാചാര്യൻ ഒ.മാധവന്റെ മൂത്തമകൻ മുകേഷ് മാധവനും അരങ്ങിൽ.

English Summary:

CPM candidate M Mukesh participate against UDF candidate NK premachandran in kollam in Loksabha election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com