വിവാദ സെനറ്റ് യോഗം: ഗവർണറുടെ തീരുമാനം വൈകില്ല
Mail This Article
തിരുവനന്തപുരം∙ കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാലാ വൈസ് ചാൻസലർമാരുടെ ഭാവി സംബന്ധിച്ചും കേരള സർവകലാശാലയിൽ മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന വിവാദ സെനറ്റ് യോഗം സംബന്ധിച്ചും മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കും. കോടതി നിർദേശത്തെ തുടർന്നു പുറത്താക്കൽ നോട്ടിസ് നൽകിയ കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാലാ വിസിമാരുടെ ഹിയറിങ് ഗവർണർ നാളെ നടത്തുന്നുണ്ട്. വിസിമാരോ അവരുടെ അഭിഭാഷകരോ പങ്കെടുക്കും. മന്ത്രി ആർ.ബിന്ദുവിനെതിരെ കേരള സർവകലാശാലാ വിസി ഡോ.മോഹനൻ കുന്നുമ്മൽ നൽകിയ റിപ്പോർട്ട് ഗവർണറുടെ പരിഗണനയിലാണ്. നാളെ നടക്കുന്ന ഹിയറിങ്ങിൽ പങ്കെടുക്കാൻ ഗവർണറുടെ നിയമോപദേഷ്ടാവ് എത്തും.
അദ്ദേഹത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും രണ്ടു വിഷയങ്ങളിലും തീരുമാനമെടുക്കുക. നാളത്തെ ഹിയറിങ്ങിനു ശേഷം ചെന്നൈയിലേക്കു പോകുന്ന ഗവർണർ പിറ്റേന്നു കോട്ടയം വഴി തിരുവനന്തപുരത്ത് മടങ്ങിയെത്തും. അപ്പോഴേക്കും തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാലാ വിസിമാരെ പുറത്താക്കിയാലും അവർക്ക് അപ്പീൽ പോകാൻ കോടതി സമയം അനുവദിച്ചിട്ടുണ്ട്. വിവാദ സെനറ്റ് യോഗം റദ്ദാക്കിയാൽ അതിനെതിരെ കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് അറിയിച്ചിട്ടുണ്ട്. അതേസമയം, ഇൻഫർമേഷൻ കമ്മിഷണർമാരായി 3 പേരെ നിയമിക്കാനുള്ള ശുപാർശ സംബന്ധിച്ചു സർക്കാരിനോട് വിശദീകരണം തേടാൻ ഗവർണർ നിർദേശിച്ചു.