സ്വാഭാവികമായി കിട്ടേണ്ട 13,609 കോടിയും പിടിച്ചുവച്ചു; കേന്ദ്രം കവലച്ചട്ടമ്പിയെപ്പോലെ: മന്ത്രി ബാലഗോപാൽ
Mail This Article
തിരുവനന്തപുരം∙ കേരളത്തിന് ഇപ്പോൾ സ്വാഭാവികമായി കിട്ടേണ്ട 13,609 കോടി രൂപ പോലും കേന്ദ്രം പിടിച്ചുവയ്ക്കുന്നത് കേരളത്തിന്റെ ഭാഗത്താണു നീതിയെന്ന് അവർക്കു വ്യക്തമായതോടെയാണെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. ഈ പണം തരണമെങ്കിൽ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണം എന്ന കേന്ദ്ര നിലപാട് നീതിപീഠത്തോടുള്ള വെല്ലുവിളിയാണ്. 19ന് സുപ്രീംകോടതി ഹർജി വീണ്ടും പരിഗണിച്ചപ്പോഴും പണം കൊടുക്കാനുണ്ടെന്നും ഹർജി പിൻവലിച്ചാലേ അതു നൽകൂ എന്നുമായിരുന്നു കേന്ദ്രം നിലപാടെടുത്തത്.
Read Also: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു
ഓരോ വ്യക്തിക്കും തന്റെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ കോടതിയെ സമീപിക്കാനുള്ള ഭരണഘടനാപരമായ അധികാരമുണ്ടെന്നു കേന്ദ്രം മറക്കരുതെന്നും ബാലഗോപാൽ പറഞ്ഞു. ഊർജ മേഖലയിലെ നഷ്ടം കുറയ്‌ക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഫലമായി കടമെടുക്കാൻ അനുവദിച്ച 4,866 കോടി, പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം തെറ്റായി കണക്കാക്കിയതു മൂലം കടമെടുപ്പിൽ കുറച്ച 4,323 കോടി, കഴിഞ്ഞ വർഷത്തെ വായ്‌പാനുമതിയിൽ ബാക്കിനിൽക്കുന്ന 1,877 കോടി, പുനർവായ്‌പാ ( റീപ്ലെയ്‌സ്‌മെന്റ് ലോൺ) ഇനത്തിലെ 2,543 കോടി എന്നിങ്ങനെയാണു 13,609 കോടി കേരളത്തിനു ലഭിക്കാനുള്ളത്.
ഇൗ തുകയുടെ കാര്യത്തിൽ ഒരു തർക്കവും കേന്ദ്രത്തിനില്ല. അതുപോലും കേസ് പിൻവലിച്ചാലേ നൽകൂ എന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാനത്തെ സമ്മർദത്തിലാക്കി ശ്വാസംമുട്ടിക്കാനുള്ള രാഷ്ട്രീയ നീക്കമാണു നടക്കുന്നത്. ആളെ ബന്ദിയാക്കി കരാർ ഒപ്പിടുവിക്കുന്ന കവലച്ചട്ടമ്പിയുടെ രീതിയാണിത്. ഇൗ വർഷാവസാനത്തെ ചെലവുകൾ പ്രതിസന്ധിയിലാക്കുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞവർഷം മാർച്ചിലെ കേരളത്തിന്റെ ട്രഷറി ചെലവ് 22,000 കോടിയോളം രൂപയായിരുന്നു. ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്ന നിലപാടായിരിക്കും കോടതി സ്വീകരിക്കുക എന്നാണു കേരളത്തിന്റെ പ്രതീക്ഷ. കിട്ടുന്നതു വാങ്ങി നിശ്ശബ്ദരായി ഇരിക്കാൻ പറഞ്ഞാൽ അതിനു കേരളത്തെ കിട്ടില്ല. കർണാടക, ബംഗാൾ, കശ്മീർ , പഞ്ചാബ്, ഡൽഹി, തമിഴ്‌നാട്, മേഘാലയ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിനു പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ബാലഗോപാൽ പറഞ്ഞു.