ADVERTISEMENT

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം രൂക്ഷമായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവശ്യമരുന്നുകളുടെ പട്ടികയിലെ 35% മരുന്നുകൾ ലഭ്യമല്ല. ആന്റി കാൻസർ ഡ്രഗ് പട്ടികയിലെ 25% മരുന്നുകളേ ലഭ്യമായിട്ടുള്ളൂ. കാസ്പ് അംഗങ്ങൾക്കു ചികിത്സ നൽകിയ വകയിൽ 100 കോടി രൂപയിലേറെ ലഭിക്കാനുണ്ട്. ഇവിടത്തെ ജനറൽ ആശുപത്രി: ആന്റിബയോട്ടിക്കിനും ഇൻസുലിൻ സിറിഞ്ചുകൾക്കും ക്ഷാമം നേരിടുന്നു. 

ആലപ്പുഴ മെഡിക്കൽ കോളജിൽ മഞ്ഞപ്പിത്ത രോഗികൾക്കായി ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ ഇല്ല. ആലപ്പുഴ ജനറൽ ആശുപത്രിയിലും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും മരുന്നു ക്ഷാമമുണ്ട്. മാവേലിക്കര ജില്ലാ ആശുപത്രിയിൽ ആസ്മയ്ക്കുള്ള മരുന്നുകൾ കുറവ്. 

എറണാകുളം ജനറൽ ആശുപത്രിയിൽ മാസം തോറും 3–4 ലക്ഷം രൂപയ്ക്കുള്ള മരുന്നു പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു. ആലുവ ജില്ലാ ആശുപത്രി, ഉടൻ മരുന്നുക്ഷാമത്തിലേക്കു നീങ്ങുന്ന സ്ഥിതിയാണ്. 

തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻസുലിൻ, അയൺ, കാൽസ്യം, ഫോളിക് ആഡിസ് ഗുളികകൾ, പാരസെറ്റമോൾ സിറപ്പ് എന്നിവ ലഭ്യമല്ല. പാലക്കാട് ജില്ലയിലെ ആശുപത്രികളിൽ സ്പെഷ്യൽറ്റി വിഭാഗത്തിലെ മരുന്നുകൾക്കു ക്ഷാമമുണ്ട്. 

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, ബീച്ച് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ രക്തസമ്മർദത്തിനുള്ള സിൽനിക്യുയർ, വിറ്റമിനുകൾ തുടങ്ങിയവയ്ക്കും ഇൻജക്‌ഷനുകൾക്കും ക്ഷാമമുണ്ട്. വിതരണക്കാർക്ക് നൽകാനുള്ള കുടിശിക – 40 കോടിയാണ്. 

കാസർകോട് ജില്ലാ ആശുപത്രിയിൽ തൽക്കാലം പ്രതിസന്ധിയില്ലെങ്കിലും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ മരുന്നുകൾ തീർന്നാൽ പ്രശ്നമാകും 

മരുന്നിനായി അർധരാത്രി നെട്ടോട്ടം

പാലക്കാട് ∙ ശ്വാസതടസ്സം രൂക്ഷമായി ജില്ലാ ആശുപത്രിയിലെത്തിയ രോഗിക്ക് മരുന്നിനായി അർധരാത്രി നെട്ടോട്ടം. ഡോക്ടർ കുറിച്ച മരുന്ന് ആശുപത്രി ഫാർമസിയിൽ കിട്ടിയില്ല. സമീപത്തെ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ പൂട്ടിയിരുന്നു. അവസാനം 2.67 രൂപ വിലയുള്ള ഗുളിക കിട്ടിയത് സഹകരണ ആശുപത്രിയുടെ മെഡിക്കൽ ഷോപ്പിൽനിന്ന്. 

തത്തമംഗലം സ്വദേശിയായ ചന്ദ്രൻ ചാമി തിരുവനന്തപുരത്തേക്കു ബസ് കാത്തിരിക്കുമ്പോഴാണു വെള്ളിയാഴ്ച രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചു ശ്വാസംമുട്ടൽപോലെയുള്ള അസ്വസ്ഥതകൾക്കു നൽകുന്ന ‘സൽബറ്റമോൾ’ ഗുളിക എഴുതി നൽകി. അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണിത്. മരുന്നു സ്റ്റോക്കില്ലായിരുന്നുവെന്നും പുതിയ സ്റ്റോക്ക് വരുന്നതുവരെ മറ്റു മരുന്നുകൾ എഴുതാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 

ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ആരോഗ്യമന്ത്രിക്ക് കത്തു നൽകി

പാലക്കാട് ∙ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ഇല്ലാത്തതു വലിയ അതൃപ്തിക്കു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ആരോഗ്യമന്ത്രിക്ക് കത്തു നൽകി. 

രോഗികളുടെ എണ്ണം കൂടിയതോടെ കഴിഞ്ഞ വർഷത്തെ ഇൻഡന്റിൽ ലഭിച്ച പല മരുന്നുകളുടെയും സ്റ്റോക്ക് തീർന്നു. 25% അധിക ഇൻഡന്റ് അനുവദിച്ചെങ്കിലും ആവശ്യമരുന്നുകൾ പോലും കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്‌സിഎൽ) നിന്നു ലഭിക്കുന്നില്ല. കാരുണ്യയിലും മരുന്നുകൾ എത്തുന്നില്ല. മരുന്നുവിതരണം ആസൂത്രണം ചെയ്യണമെന്നു സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ.സുരേഷ്, ജനറൽ സെക്രട്ടറി ഡോ. പി.കെ.സുനിൽ എന്നിവർ ആവശ്യപ്പെട്ടു. 

English Summary:

No medicine; The crisis is worsening in government hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com