കല്ലായിരുന്നു നെഞ്ചിൽ; ഇപ്പോൾ സ്നേഹത്തണൽ
Mail This Article
ചെങ്ങന്നൂർ (ആലപ്പുഴ) ∙ ഒറ്റമുറി വീടിന്റെ മുറ്റത്തെ അടുപ്പുകല്ലു നീക്കി സിൽവർലൈനിനു മഞ്ഞക്കുറ്റി നാട്ടിയതിന്റെ രണ്ടാം വാർഷികം അടുക്കുമ്പോൾ കൊഴുവല്ലൂർ കിഴക്കേ മോടിയിൽ തങ്കമ്മയ്ക്കു പുതിയ വീടായി. വീടു പൂർത്തിയാക്കി താക്കോൽ കൊടുത്തതു സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി. ‘‘ആരെയും ശപിക്കില്ല. വീടു കിട്ടിയതിൽ സന്തോഷം. മന്ത്രി വീടു തരാമെന്നു പറഞ്ഞു. തന്നില്ല. അതു ദൈവം അദ്ദേഹത്തോടു ചോദിച്ചോട്ടെ’’ – വീടിന്റെ താക്കോൽ വാങ്ങി തങ്കമ്മ പറഞ്ഞു. 2022 മാർച്ച് 14ന് ആണു തങ്കമ്മയുടെ വീട്ടുമുറ്റത്തു മഞ്ഞക്കുറ്റിയിട്ടത്. 7.75 ലക്ഷം രൂപയാണു നിർമാണച്ചെലവ്.
സമരത്തിന്റെ ഭാഗമായി നട്ട വാഴകളിലെ കുലകൾ ലേലം ചെയ്തു കിട്ടിയ പണവും വീടിനായി ഉപയോഗിച്ചു. 2 മുറികളും ഹാളും അടുക്കളയുമുണ്ട് പുതിയ വീട്ടിൽ. അടുപ്പു പൊളിച്ചു നാട്ടിയ മഞ്ഞക്കുറ്റി രമേശ് ചെന്നിത്തല എംഎൽഎയുടെ നേതൃത്വത്തിൽ അടുത്ത ദിവസം പിഴുതു മാറ്റിയതും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വീണ്ടും കുറ്റി സ്ഥാപിച്ചതും വാർത്തയായിരുന്നു. തങ്കമ്മയ്ക്കു വീടു നൽകുമെന്നു വാഗ്ദാനം ചെയ്ത മന്ത്രി വാക്കു പാലിച്ചില്ലെന്ന് ആരോപിച്ചാണു സമരസമിതി വീടുനിർമാണം ഏറ്റെടുത്തത്. താക്കോൽ കൈമാറൽ ചടങ്ങ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഭവന നിർമാണ സമിതി പ്രസിഡന്റ് കെ.കെ.സജികുമാർ അധ്യക്ഷത വഹിച്ചു.