വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ മരണം: എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്പെൻഷൻ
Mail This Article
വൈത്തിരി (വയനാട്) ∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് കുറക്കോട് പവിത്രം വീട്ടിൽ ജെ.എസ്. സിദ്ധാർഥനെ (20) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർഥികൾക്ക് സസ്പെൻഷൻ.
കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കെ. അഖിൽ, ആർ.എസ്. കാശിനാഥൻ, അമീൻ അക്ബർ അലി, സിൻജോ ജോൺസൺ, ജെ. അജയ്, ഇ.കെ. സൗദ് റിസാൽ, എ. അൽത്താഫ്, മുഹമ്മദ് ഡാനിഷ്, വി. ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മുഹമ്മദ് ഡാനിഷ്, വി. ആദിത്യൻ, എ. അൽത്താഫ്, സൗദ് റിസാൽ എന്നിവർ സിദ്ധാർഥന്റെ സഹപാഠികളും മറ്റുള്ളവരിൽ കെ.അഖിൽ ഒഴികെ സീനിയർ വിദ്യാർഥികളുമാണ്. 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിൽ സിദ്ധാർഥനെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായും പരസ്യവിചാരണ നടത്തിയതായും ഇതേത്തുടർന്നാണു മരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.