ADVERTISEMENT

തിരുവനന്തപുരം ∙ ദേവീപ്രസാദം പോലെ രാവിലെ പെയ്ത കൊച്ചുകുളിർമഴയിൽ ഭക്തമനസ്സുകൾ ആദ്യം തണുത്തു. വ്രതനിഷ്ഠയോടെയും ആത്മസമർപ്പണത്തോടെയും ജ്വലിപ്പിച്ച പൊങ്കാലക്കലങ്ങൾ തിളച്ചു തൂവിയപ്പോൾ മനസ്സിലെ പ്രാർഥനകളത്രയും ദേവി കൈക്കൊണ്ടതിന്റെ സന്തോഷാശ്രു പിന്നീട്. ദേവീമന്ത്രം ജപിച്ച് തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രാർഥനയുമായി ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ലക്ഷക്കണക്കിനു സ്ത്രീകൾക്കു മനം നിറഞ്ഞ നിർവൃതി. 10 കിലോമീറ്റർ ദൂരത്തിൽ തലസ്ഥാനത്തെ വീഥികളിലെല്ലാം പൊങ്കാലയടുപ്പുകൾ കൊളുത്തിയവർ തങ്ങളൊരുക്കിയ ആത്മനൈവേദ്യം ദേവിക്കു സമർപ്പിച്ചു കൈകൾ കൂപ്പി. 

മനസ്സിലെരിഞ്ഞ ജീവിത ദുഃഖങ്ങളത്രയും ആറ്റുകാലമ്മ സ്വീകരിച്ചിക്കുന്നു. ദേവിയോടുള്ള വിശ്വാസവും ഉറപ്പുമാണു ഇനിയുള്ള ജീവിതത്തിന്റെ ഭദ്രത. ‌സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും ഒരാണ്ടിനു ശേഷം വീണ്ടും പൊങ്കാലയർപ്പിക്കാൻ അവസരം നൽകണേയെന്ന പ്രാർഥനയോടെയായിരുന്നു പ്രസാദവുമായി വീടുകളിലേക്കുള്ള അവരുടെ മടക്കം.  

രാവിലെ 10.30 നു പൊങ്കാലച്ചടങ്ങുകൾക്കു തുടക്കമായി. ക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തിനു ശേഷം കണ്ണകീചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന തോറ്റംപാട്ട് നടന്നു. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം കേട്ടയുടനെ തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്കു കൈമാറി. പിന്നീട് തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിലേക്ക് അഗ്നി പകർന്നു. ലക്ഷങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ഈ സമയം ‘അമ്മേ... ദേവീ’ വിളികളുയർന്നു. ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പ് 10.43നു ജ്വലിപ്പിച്ചു. ചെണ്ടമേളവും കരിമരുന്നു പ്രയോഗവും അകമ്പടിയേകി.   

ദേവീസവിധത്തിൽ നിന്നു പകർന്ന ദീപം ക്ഷേത്രാങ്കണത്തിൽ നിന്നു കിലോമീറ്ററുകളോളം നീണ്ട അടുപ്പുകളിലേക്കു കൈമാറി കൈമാറിയെത്തി. ഉച്ചയ്ക്ക് 2.30ന് ഉച്ചപൂജയ്ക്ക് ശേഷം നിവേദ്യ സമർപ്പണവേളയിൽ വായുസേന ആകാശത്തു പുഷ്പവൃഷ്ടി നടത്തി. 300 പുരോഹിതരാണ് നിവേദ്യങ്ങളിൽ തീർഥം തളിച്ചത്. പൊങ്കാലച്ചോറും പായസവും തെരളിയുമായിട്ടായിരുന്നു ഭക്തരുടെ മടക്കം. അപ്പോഴും കണ്ണുകൾ നനയിച്ച വിതുമ്പൽ. അനുഗ്രഹദായിനിയായ അമ്മ പകർന്ന ആത്മചൈതന്യ നിറവിനു സന്തോഷക്കണ്ണീരാണ് അവരുടെ  മറുപടി. മനസ്സിലൊരു തീർപ്പും: അമ്മയ്ക്കു പൊങ്കാലയർപ്പിക്കാൻ വ്രതം നോറ്റു വീണ്ടുമെത്തും ! നാളെ പുലർച്ചെ  കുരുതി തർപ്പണത്തോടെ ഉത്സവം കൊടിയിറങ്ങും.

English Summary:

Attukal Pongala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com