ADVERTISEMENT

കൽപറ്റ ∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് കുറക്കോട് പവിത്രം വീട്ടിൽ ജെ.എസ്.സിദ്ധാർഥിന് (20) ക്രൂരമർദനം ഏറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 2–3 ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകളുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. തലയ്ക്കും താടിയെല്ലിനും മുതുകിലും ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. കനമുള്ള വസ്തുക്കൾ ഉപയോഗിച്ചായിരിക്കാം മർദനം. കഴുത്തിൽ കുരുക്ക് മുറുകിയ ഭാഗത്തു കണ്ടെത്തിയ മുറിവിൽ അസ്വാഭാവികതയുണ്ടെന്നും, തൂങ്ങിയതാണു മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൽപറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കോളജിലെ 3 വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ള പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. പ്രതികൾക്കായി തിരച്ചിൽ ഉൗർജിതമാക്കിയതായി അന്വേഷണച്ചുമതലയുള്ള കൽപറ്റ ഡിവൈഎസ്പി ടി.എൻ.സജീവ് അറിയിച്ചു. 

കഴിഞ്ഞ ദിവസം അന്വേഷണ സംഘം സിദ്ധാർഥിന്റെ നെടുമങ്ങാട്ടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ14ന് വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിൽ സിദ്ധാർഥിനെ ഒരു സംഘം വിദ്യാർഥികൾ മർദിച്ചതായും പരസ്യവിചാരണ നടത്തിയതായും അതേത്തുടർന്നാണു  മരണമെന്നും കുടുംബം ആരോപിച്ചിരുന്നു.  കഴിഞ്ഞ 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു സിദ്ധാർഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥിന്റെ സഹപാഠികളും സീനിയർ വിദ്യാർഥികളും അടക്കം 12 പേരെ സംഭവവുമായി ബന്ധപ്പെട്ടു കോളജിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. 

കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുൾപ്പെടെ 12 പേരാണു സസ്പെൻഷനിലായത്. കോളജ് ഡീൻ ഡോ.എം.കെ.നാരായണൻ ഞായറാഴ്ച സിദ്ധാർഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. ആന്റി റാഗിങ് സ്ക്വാഡിലെ യുജിസി അംഗങ്ങൾ ഇന്നലെ ക്യാംപസിലെത്തി അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്.

English Summary:

Postmortem report that the deceased veterinary student was brutally beaten

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com