ADVERTISEMENT

പാലക്കാട് ∙ ‌‌‌ഒരു കുടുംബം മുഴുവൻ ഇല്ലാതായെങ്കിലും പോരാട്ടത്തിൽനിന്നു പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണു സഹോദരങ്ങൾ. സിബിഐ മൂന്നാമതും അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തു കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവർ. മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രൻ, മക്കളായ വിവേക് (8), വ്യാസ് (12) എന്നിവരെ 2011 ജനുവരി 24നു കഞ്ചിക്കേ‍ാട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണു കേസ്. ശശീന്ദ്രന്റെ ഭാര്യയും പ്രധാന സാക്ഷിയുമായ ടീന 2018 ജൂലൈ 14നു കേ‍ായമ്പത്തൂരിൽ മരിച്ചു. 

സംസ്ഥാനത്തെ ഞെട്ടിച്ച കൂട്ടമരണം ആത്മഹത്യയാണെന്ന പെ‍ാലീസിന്റെ റിപ്പേ‍ാർട്ട് നാടു വിശ്വസിച്ചില്ല. അന്വേഷണത്തിനിടെ നിർണായക തെളിവുകൾ നഷ്ടപ്പെടുത്തിയതായി പരാതിയുയർന്നു. മലബാർ സിമന്റ്സിൽ കെ‍ാടികുത്തിവാണ അഴിമതിക്കെതിരെ ഒറ്റയ്ക്കു പെ‍ാരുതിയ ഉദ്യേ‍ാഗസ്ഥനാണു ശശീന്ദ്രൻ. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് അന്നത്തെ മുഖ്യമന്ത്രിക്കു കത്തെഴുതി. അഴിമതിക്കേസിൽ ഭീഷണിക്കു വഴങ്ങാതെ വിജിലൻസിനു മെ‍ാഴി നൽകി. സമ്മർദം താങ്ങാനാകാതെ വന്നപ്പോൾ കമ്പനി സെക്രട്ടറി സ്ഥാനം രാജിവച്ചു. സിമന്റ്സിലെ 3 പ്രധാന അഴിമതിക്കേസുകളിൽ തൃശൂർ വിജിലൻസ് കേ‍ാടതിയിൽ അന്വേഷണസംഘം കുറ്റപത്രം നൽകിയതിന്റെ മൂന്നാം നാളിൽ ശശീന്ദ്രനും മക്കളും മരിച്ചതിനു പിന്നിൽ ഐഎഎസ് ഉദ്യേ‍ാഗസ്ഥൻ ഉൾപ്പെട്ട സംഘമുണ്ടെന്നാണ് ആരേ‍ാപണം. 

സിമന്റ്സിൽ തനിക്കു പുനർനിയമനം നൽകുന്ന ഉത്തരവുമായി ചിലർ എത്തുമെന്നു ഫേ‍ാൺ വന്നതായി ശശീന്ദ്രൻ ഭാര്യ ടീനയേ‍ാടു പറഞ്ഞിരുന്നു. വീടിനു സമീപം നേരത്തേ താവളമടിച്ച ഈ സംഘമാണു മരണത്തിനു പിന്നിലെന്നു കുടുംബം സംശയിക്കുന്നു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീനയും ശശീന്ദ്രന്റെ അച്ഛൻ കെ.വേലായുധനും ഹൈക്കേ‍ാടതിയെ സമീപിച്ചു. കേസ് അന്വേഷിച്ച സിബിഐയും പെ‍ാലീസിന്റെ കണ്ടെത്തൽ ശരിവച്ചു. ആത്മഹത്യാപ്രേരണയ്ക്ക് കരാറുകാരൻ വി.എം.രാധാകൃഷ്ണനെ പ്രതിയാക്കി കുറ്റപത്രം നൽകി. റിപ്പേ‍ാർട്ടിനെതിരായ കുടുംബത്തിന്റെ ഹർജിയിൽ ഹൈക്കേ‍ാടതി ഉത്തരവനുസരിച്ചു തുടരന്വേഷണം നടത്തിയ സിബിഐയുടെ രണ്ടാം സംഘവും പഴയ കണ്ടെത്തലിൽ ഉറച്ചുനിന്നു.

ഇതിനെതിരെ കുടുംബം വീണ്ടും ഹൈക്കേ‍ാടതിയിലെത്തി. ഉത്തരേന്ത്യയിൽനിന്നുള്ള എസ്പിയുടെ നേതൃത്വത്തിൽ നടന്ന മൂന്നാമത്തെ അന്വേഷണത്തിലും ആത്മഹത്യയെന്ന കണ്ടെത്തലിൽ ഉറച്ചുനിന്ന സിബിഐ സംഘം കേസ് അവസാനിപ്പിക്കണമെന്നു റിപ്പോർട്ട് നൽകി. ഇതു ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണു ശശീന്ദ്രന്റെ സഹേ‍ാദരങ്ങളായ ഡേ‍ാ. വി.സനൽകുമാർ, വി.ശ്രീകല, വി.പത്മാവതി, സുചേത് മഹാസ്തിത, വി.രവീന്ദ്രൻ എന്നിവർ. യഥാർഥ പ്രതികളെ പിടികൂടുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടെന്ന് ഇവർ ആവർത്തിച്ച് ആരേ‍ാപിക്കുന്നു. 13 വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും കെ‍ാലപാതക സാധ്യതയും അതിനു കാരണമായ അഴിമതിയും സിബിഐ അന്വേഷിച്ചില്ലെന്നും സഹേ‍ാദരൻ സനൽകുമാർ പറഞ്ഞു. 

∙ ചില ദുരൂഹമരണങ്ങൾ

സാക്ഷികളിലൊരാളായ കമ്പനിയിലെ ഗേറ്റ് കീപ്പർ അന്വേഷണം നടക്കുന്നതിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ശശീന്ദ്രന്റെ മരണം കെ‍ാലപാതകമെന്നു സഹപ്രവർത്തകനേ‍ാടു പറഞ്ഞ ജീവനക്കാരൻ പി.വിജയൻ ജീവനൊടുക്കി. മറ്റെ‍ാരു ജീവനക്കാരനും സാക്ഷിയുമായ സതീന്ദ്രകുമാർ 2012ൽ കേ‍ായമ്പത്തൂർ ഉക്കടം ബസ് സ്റ്റാൻഡിൽ ബസിടിച്ചു മരിച്ചു.

ആ ബസിന്റെ ഡ്രൈവർ പിന്നീട് ദുരൂഹസാഹചര്യത്തിൽ കെ‍ാല്ലപ്പെട്ടു. ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആക്‌ഷൻ കൗൺസിൽ പ്രവർത്തകൻ ജേ‍ായ് കൈതാരം പറയുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ഒ‍ാഡിറ്റ് റിപ്പേ‍ാർട്ട് അടക്കം ചില ഫയലുകൾ കേ‍ാടതിയിൽനിന്നു കാണാതായെന്ന വിവാദവുമുയർന്നു. മകനും കെ‍ാച്ചുമക്കൾക്കും നീതി തേടിയുള്ള പേ‍ാരാട്ടത്തിനിടെ ശശീന്ദ്രന്റെ അമ്മ വേലമ്മ 2015ലും കേസിലെ സാക്ഷിയായ അച്ഛൻ വേലായുധൻ 2020ലും മരിച്ചു. 

English Summary:

How Malabar Cements former company secretary V. Saseendran and family died; fight for justice is not over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com