അപകീർത്തിക്കേസ്: സ്വപ്നയ്ക്ക് പൊലീസ് സമൻസ് എത്തിക്കും; വിജേഷ് പിള്ളയ്ക്ക് വാറന്റ്
Mail This Article
തളിപ്പറമ്പ് (കണ്ണൂർ) ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എംഎൽഎ നൽകിയ അപകീർത്തിക്കേസിൽ സ്വപ്ന സുരേഷ് ഹാജരാകാത്തതിനാൽ പൊലീസ് മുഖേന സമൻസ് നൽകാൻ കോടതി നിർദേശിച്ചു. കേസിൽ തുടർച്ചയായി ഹാജരാകാത്ത 2ാം പ്രതി വിജേഷ് പിള്ളയ്ക്ക് വാറന്റ് അയയ്ക്കാനും തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എം.വി.അനുരാജ് ഉത്തരവിട്ടു. ബെംഗളൂരുവിൽ താമസിക്കുന്ന സ്വപ്ന സുരേഷിന് നേരത്തേ അയച്ച 2 സമൻസും വിലാസത്തിൽ ആളില്ലെന്നു കാണിച്ചു മടങ്ങി.
ഇതെത്തുടർന്നാണ് പൊലീസ് മുഖേന സമൻസ് നൽകാൻ കോടതി നിർദേശിച്ചത്. 2ാം പ്രതി വിജേഷ് പിള്ള അഭിഭാഷകൻ മുഖേന തുടർച്ചയായി അവധി അപേക്ഷ നൽകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ എം.വി.ഗോവിന്ദൻ വിജേഷ് പിള്ള മുഖേന 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് സ്വപ്ന സുരേഷ് ഫെയ്സ്ബുക് ലൈവിൽ പറഞ്ഞതിന് എതിരെയാണ് ഇരുവർക്കുമെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി.ഗോവിന്ദൻ കേസ് ഫയൽ ചെയ്തത്. കേസ് മാർച്ച് 26ന് പരിഗണിക്കും.