ADVERTISEMENT

തലശ്ശേരി ∙ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയവരുടെ ജീപ്പിനുനേരെ ബോംബെറിഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകന് ജീവപര്യന്തം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പ്രിൻസിപ്പൽ സെഷൻസ് കോടതി.

കരിയിൽവീട്ടിൽ അമ്മുവമ്മ (70), ജീപ്പ് ഡ്രൈവർ പടിക്കച്ചാലിൽ ശിഹാബ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതിയും സിപിഎം പ്രവർത്തകനുമായ നടുവനാട് ഹസീന മൻസിലിൽ പുതിയപുരയിൽ മുരിക്കഞ്ചേരി അർഷാദിനെ (42) ശിക്ഷിച്ചത്. 2002 മേയ് 23ന് തില്ലങ്കേരി കാർക്കോടാണ് കേസിനാസ്പദമായ സംഭവം. 

തലേദിവസം കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ചാവശ്ശേരിയിലെ ഉത്തമന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയവർ സഞ്ചരിച്ച ജീപ്പിനു മുന്നിൽ അർഷാദിന്റെ നേതൃത്വത്തിൽ ഒരുസംഘം സിപിഎം പ്രവർത്തകർ വാളുമായി ചാടിവീണു. നിയന്ത്രണംവിട്ട ജീപ്പ് മരത്തിലിടിച്ചുനിന്നു. ഇതിനിടെ ബോംബെറിഞ്ഞു. രണ്ടുപേരും തൽക്ഷണം മരിച്ചു.

ബിജെപി പ്രവർത്തകരായ പ്രകാശൻ, ഷിജു, അഭിലാഷ്, ഹരീഷ് എന്നിവർക്കു പരുക്കേറ്റു. വിചാരണ പൂർത്തിയായ ശേഷം ഒളിവിൽപോയ അർഷാദ് ഈയിടെയാണു കീഴടങ്ങിയത്. കേസിൽ മറ്റ് 24 പ്രതികൾക്കു 2011ൽ ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു.

English Summary:

CPM worker gets life imprisonment in twin murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com