ADVERTISEMENT

തിരുവനന്തപുരം ∙ ഗഗൻയാൻ ദൗത്യത്തിൽ എങ്ങനെ ടെസ്റ്റ് പൈലറ്റുമാർ യാത്രികരായി? അവരുടെ പരിശീലനം എങ്ങനെ? ബഹിരാകാശത്ത് എന്തു കഴിക്കും? കൗതുകകരമാണ് ഈ കാര്യങ്ങളെല്ലാം. ഗഗൻയാൻ യാത്രികരെ ഭ്രമണപഥത്തിൽ എത്തിക്കാൻ പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ച് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം3) റോക്കറ്റിനെ പരിഷ്കരിച്ചാണ് ഉപയോഗിക്കുന്നത്. ഹ്യുമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എച്ച്എൽവിഎം3) എന്നാണ് അറിയപ്പെടുക.

ഈ റോക്കറ്റിൽ ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജിനു മുകളിലാണ് ഭ്രമണപഥത്തെ ചുറ്റുന്ന പേടകമായ ഓർബിറ്റൽ മൊഡ്യൂൾ ഉണ്ടാകുക. ഓർബിറ്റൽ മൊഡ്യൂളിൽ യാത്രികരെ കയറ്റുന്ന ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളുമുണ്ട്. ക്രൂ മൊഡ്യൂൾ ഭൂമിയിലെ അന്തരീക്ഷത്തിനു സമാനമായ മർദ സാഹചര്യങ്ങളോടെ, ജീവൻ നിലനിർത്താൻ ആവശ്യമായ സൗകര്യങ്ങളുള്ള പേടകമാണ്. രണ്ടു പാളികളുള്ള ചുമരുകളാണ്. തിരികെ ഭൂമിയിലെത്തി കടലിൽ സുരക്ഷിതമായി പതിക്കാൻ കഴിയും വിധമാണു രൂപകൽപന. സർവീസ് മൊഡ്യൂളിൽ താപ സംവിധാനം, പ്രൊപ്പൽഷൻ, വൈദ്യുതി, ഏവിയോണിക്സ് തുടങ്ങിയ സംവിധാനങ്ങളും പാരഷൂട്ട് ഉൾപ്പെടെ രക്ഷപ്പെടാൻ ആവശ്യമായവയും ഉൾപ്പെടും. 9023 കോടി രൂപയാണു പദ്ധതിയുടെ ചെലവ്.

∙ എന്തുകൊണ്ട് ടെസ്റ്റ് പൈലറ്റുമാർ?

ബഹിരാകാശ യാത്രികരെപ്പോലെ ഉയർന്ന അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന ടെസ്റ്റ് പൈലറ്റുമാർക്ക് മനക്കരുത്തും സാഹസികതയും ജാഗ്രതയും പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയുമുണ്ട്. അറുപതോളം പൈലറ്റുമാരുടെ പട്ടികയിൽ നിന്നാണ് 4 പേരിലേക്കെത്തിയത്. 2020ലാണു തിരഞ്ഞെടുത്തത്.

∙ പരിശീലനം എങ്ങനെ?

തിരഞ്ഞെടുത്തവരെ 13 മാസത്തെ റഷ്യയിലെ ഗഗാറിയൻ കോസ്മോനോട്ട് ട്രെയിനിങ് സെന്ററിൽ പരിശീലനത്തിനു വിട്ടു. ബഹിരാകാശത്തു പോകുമ്പോഴുള്ള അന്തരീക്ഷം, റേഡിയേഷൻ, ഉദ്ദേശിച്ച സ്ഥലത്ത് ഇറങ്ങാനാകാതെ മഞ്ഞിലോ മരുഭൂമിയിലോ കടലിലോ വീണാൽ അതിജീവിക്കുന്നതെങ്ങനെ തുടങ്ങിയവ വിവിധ ഘട്ടങ്ങളായി പരിശീലിപ്പിച്ചു. ഗുരുത്വാകർഷണ ബലം പൂജ്യമാകുന്ന അവസ്ഥയിൽ ഫ്ലൈറ്റ് സ്യൂട്ട് ധരിക്കാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം പരിശീലിപ്പിച്ചു.

2021ൽ ബെംഗളൂരുവിൽ തിരികെയെത്തിയ ഇവർക്ക് ഹ്യുമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ കഠിന പരിശീലനങ്ങൾ തുടർന്നു. ‌എൻ‍ജിനീയറിങ്, ഗഗൻയാൻ ഫ്ലൈറ്റ് സിസ്റ്റം, ബഹിരാകാശ വാഹനത്തിന്റെ രൂപഘടന, പ്രൊപ്പൽഷൻ, എയ്റോ ഡൈനാമിക്സ്, റോക്കറ്റിന്റെയും സ്പേസ് ക്രാഫ്റ്റിന്റെയും അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടെയുള്ളവ പഠിപ്പിച്ചിട്ടുണ്ട്. ശാരീരിക പരിശീലനം, യോഗ, എയ്റോ മെഡിക്കൽ ട്രെയിനിങ്, പറക്കൽ പരിശീലനം തുടങ്ങിയവയും ഉൾപ്പെടുന്നു.

ഐഎസ്ആർഒ, ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനം (ഡിആർഡിഎ), വ്യോമസേന എന്നിവയിലെ വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണു പാഠ്യപദ്ധതി തയാറാക്കിയത്. ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ യാത്രികൻ വിങ് കമാൻഡർ (റിട്ട) രാകേഷ് ശർമ, എയർ കമ്മഡോർ (റിട്ട.) രവിഷ് മൽഹോത്ര തുടങ്ങിയവർ ഉൾപ്പെട്ട ഉന്നതാധികാര സമിതി പാഠ്യപദ്ധതി അംഗീകരിച്ചിരുന്നു.

∙ ബഹിരാകാശത്ത് എന്തു കഴിക്കും?

ഇ‍ഡലി , ഉപ്പുമാവ്, ബിരിയാണി, വെജിറ്റബിൾ പുലാവ്, ദാൽ കറി, മിക്സഡ് വെജിറ്റബിൾ കറി, ചിക്കൻ കുറുമ, ചപ്പാത്തി, സൂജി ഹൽവ... തുടങ്ങിയ ഭക്ഷണമാണ് ഗഗൻയാനു വേണ്ടി ഡിആർഡിഒ കീഴിൽ മൈസൂരിൽ പ്രവർത്തിക്കുന്ന ഡിഫൻസ് ഫുഡ് റിസർച് ലബോറട്ടറി (ഡിഎഫ്ആർഎൽ) തയാറാക്കുന്നത്. ആഴ്ചകളോളം കേടു കൂടാതെ സൂക്ഷിക്കാനാകുന്ന ‘റെഡി ടു ഈറ്റ്’ ഭക്ഷണത്തിനു പ്രത്യേക പാക്കിങ് ആണ്. മസാല കുറവാണ്. അധികമായി മസാല വേണമെങ്കിൽ പ്രത്യേകം സാഷെകൾ നൽകും. പാനീയങ്ങൾക്കു പ്രത്യേകം തയാറാക്കിയ സ്ട്രോ ഉൾപ്പെടുന്ന സാഷെ ഉണ്ടാകും.

English Summary:

How did test pilots become passengers on Gaganyaan mission, How their training?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com