നടിയെ പീഡിപ്പിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി
Mail This Article
കൊച്ചി ∙ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഈ ഘട്ടത്തിൽ ജാമ്യം റദ്ദാക്കിയാൽ കൂടുതൽ വ്യവഹാരങ്ങളിലേക്കും സങ്കീർണതകളിലേക്കും നയിക്കുമെന്നും അവസാന ഘട്ടത്തിലെത്തിയ കേസിന്റെ വിചാരണ അനിശ്ചിതമായി നീളുമെന്നും വിലയിരുത്തിയാണു ജസ്റ്റിസ് സോഫി തോമസിന്റെ നടപടി. ആരോപണങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും കോടതി പറഞ്ഞു.
എന്നാൽ നേരത്തെ പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിലെ കണ്ടെത്തലുകൾ സംബന്ധിച്ചു ഹൈക്കോടതി വ്യക്തത വരുത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും തുടരന്വേഷണത്തിൽ തെളിവു ലഭിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. തെളിവു നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയതിനും കേസുണ്ടെങ്കിൽ നിയമാനുസൃതം തീർപ്പുണ്ടാകുമെന്നു ഹൈക്കോടതി പറഞ്ഞു.