ADVERTISEMENT

ചെന്നൈ ∙ രാജീവ് വധക്കേസിൽ പ്രതി ചേർക്കപ്പെട്ട് 32 വർഷം ജയിലിൽ കഴിഞ്ഞ ശാന്തൻ (ടി.സുതേന്ദ്രരാജ 55) സ്വദേശമായ ശ്രീലങ്കയിലേക്കു തിരിച്ചുപോകാൻ 2 ദിവസം മാത്രം അവശേഷിക്കെ മരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് ജീവപര്യന്തമാകുകയും ചെയ്തെങ്കിലും  2022 ൽ സുപ്രീം കോടതി ജയിൽ മോചിതനാക്കിയിരുന്നു. ശ്രീലങ്കയിലെ ജാഫ്ന സ്വദേശിയാണ്. നാട്ടിലേക്ക് യാത്രാനുമതി കാത്ത് തിരുച്ചിറപ്പള്ളിയിലെ സ്പെഷൽ ക്യാംപിലായിരുന്നു. 

ജയിലിനു സമാനമായ ക്യാംപിൽ നിന്നു മോചിപ്പിക്കണമെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ശാന്തൻ ഹർജി നൽകിയതിനെ തുടർന്ന് മടക്കയാത്രയ്ക്ക് ഇരുരാജ്യങ്ങളും   അനുമതി നൽകിയതിനു പിന്നാലെയാണ് മരണം. കരൾ രോഗത്തിനു ചികിത്സയിലിരിക്കെ  രാജീവ് ഗാന്ധിയുടെ പേരിലുള്ള   ജനറൽ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. 

മൂന്നു പതിറ്റാണ്ടിനു ശേഷം മാതാവിനൊപ്പം അവസാന നാളുകൾ ചെലവിടണമെന്നായിരുന്നു ആഗ്രഹം. 1990ൽ എൽടിടിഇ പിന്തുണയോടെ പഠനത്തിനെന്ന പേരിലാണ് ഇന്ത്യയിലെത്തിയത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഫോടനത്തിൽ നേരിട്ടു പങ്കാളിയല്ലെങ്കിലും ഗൂഢാലോചനയെക്കുറിച്ചു അറിവുണ്ടായിരുന്നെന്നും കൊലയാളികൾക്ക് അഭയം നൽകിയതിനാൽ കുറ്റക്കാരനാണെന്നുമായിരുന്നു കോടതി കണ്ടെത്തൽ. 

മൃതദേഹം ശ്രീലങ്കയിലെത്തിച്ചു സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണ വാർത്ത അറിഞ്ഞു കേസിലെ കൂട്ടുപ്രതി നളിനി ആശുപത്രിയിലെത്തി. ജയിൽ മോചിതരായ റോബർട്ട് പയസ്, മുരുകൻ എന്ന ശ്രീഹരൻ, ജയകുമാർ എന്നീ ലങ്കൻ സ്വദേശികൾ ഇപ്പോഴും തിരുച്ചിറപ്പള്ളിയിലെ സ്പെഷൽ ക്യാംപിലാണ്.

English Summary:

Rajiv Gandhi murder case accused passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com