ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്ത ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ, ഒന്നാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചതു പോലെ ഇനിയൊരു മന്ത്രിക്ക് ലോകായുക്ത വിധിയുടെ പേരിൽ രാജിവയ്ക്കേണ്ടി വരില്ല. ദുരിതാശ്വാസനിധി വകമാറ്റിയതിനു പിണറായി വിജയൻ മുതൽ കോവിഡ് രോഗപ്രതിരോധ സാമഗ്രികളുടെ ഇടപാടിൽ കെ.കെ.ശൈലജ വരെയുള്ളവർക്കെതിരെ ലോകായുക്തയിൽ പരാതികളുണ്ട്. ലോകായുക്ത എന്തു തീർപ്പിൽ എത്തിയാലും സർക്കാരിന് അതു തള്ളിക്കളയാൻ നിയമഭേദഗതി വഴിവയ്ക്കും.

Read Also: ഗവർണർ രാഷ്ട്രപതിക്കുവിട്ട ലോകായുക്ത ബില്ലിന് അംഗീകാരം; സംസ്ഥാന സർക്കാരിന് നേട്ടം...

എൻസിപി നേതാവ് പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവിന് 25 ലക്ഷം രൂപയും പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസി. എൻജിനീയറായി ജോലി നൽകിയതിനു പുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിൽനിന്നു നൽകിയത് ദുർവിനിയോഗമാണെന്ന ഹർജിയാണ് നിയമം മാറ്റിയെഴുതാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

കേരള സർവകലാശാലാ സിൻഡിക്കറ്റ് മുൻ അംഗം ആർ.എസ്.ശശികുമാറാണ് ഹർജിക്കാരൻ. ദുരിതാശ്വാസ നിധി ദുർവിനിയോഗക്കേസ് ലോകായുക്ത ഫുൾ ബെഞ്ച് തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണു ശശികുമാർ. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ പിപിഇ കിറ്റ് വാങ്ങൽ അഴിമതിക്കേസ് അന്തിമ ഘട്ടത്തിലാണ്. മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ മഹിളാ കോൺഗ്രസ് നേതാവ് വീണാ നായരാണു പരാതി നൽകിയത്. തീരുമാനം എടുത്തത് മന്ത്രിസഭയാണെന്നാണ് ശൈലജ വ്യക്തമാക്കിയത്. അതിനാൽ മന്ത്രിസഭ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിൽക്കുന്ന ഇൗ കേസിലും ലോകായുക്ത എന്തു പറഞ്ഞാലും സർക്കാരിനു തള്ളിക്കളയാം.

രാഷ്ട്രപതിക്കു പിന്നാലെ ഗവർണർ കൂടി ഒപ്പിട്ടു ബിൽ പ്രാബല്യത്തിലായാൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ശശികുമാർ പറഞ്ഞു. അർധ ജുഡീഷ്യൽ സ്ഥാപനം പുറപ്പെടുവിക്കുന്ന വിധി ഭരണാധികാരികൾക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന പ്രശ്നമാണ് താൻ കോടതിയിൽ ഉന്നയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

No more ministers will have to resign because of the Lokayukta verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com