ADVERTISEMENT

കോഴിക്കോട് ∙ പൊലീസ് എസ്ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉൾപ്പെടുത്തി പിഎസ്‌സിയുടെ ഷോർട്‌ലിസ്റ്റ്. ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉദ്യോഗാർഥികൾ സംശയമുന്നയിച്ചതിനു പിന്നാലെ 28ന് ലിസ്റ്റ് പിൻവലിച്ചു.

സബ് ഇൻസ്പെക്ടർ (ഓപ്പൺ / മിനിസ്റ്റീരിയൽ / കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ / കോൺസ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവർക്കായാണു കായികക്ഷമതാപരീക്ഷ നടത്തിയത്. തുടർന്നു പ്രസിദ്ധീകരിച്ച ഷോർട്ട്ലിസ്റ്റിലാണു വൻതോതിൽ അനർഹരും ഉൾപ്പെട്ടത്. ഷോർട്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തിയാണു നിയമനം നടത്തുന്നത്.

ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ വിഭാഗത്തിൽ കായികപരീക്ഷാ ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 928 പേരിൽ 726 പേരും പരീക്ഷ പാസായതാണ് (78% വിജയം) ഒരുവിഭാഗം ഉദ്യോഗാർഥികളിൽ സംശയം ജനിപ്പിച്ചത്. കടുപ്പമേറിയ പരീക്ഷ സാധാരണഗതിയിൽ പകുതിപ്പേർ പോലും പാസാകാറില്ല. കായികപരീക്ഷയിൽ പങ്കെടുക്കാതിരുന്ന ഒട്ടേറെപ്പേർ ഷോർട്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വിശദ പരിശോധനയിൽ വ്യക്തമായി.

രണ്ടു വിഭാഗങ്ങളിലെ നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാർഥികൾ എഴുത്തുപരീക്ഷ പാസായാൽ രണ്ടു ലിസ്റ്റിലും ഉൾപ്പെടും. ഇവർ ഒറ്റ കായികപരീക്ഷയിൽ പങ്കെടുത്താൽ മതി. എന്നാൽ ഇങ്ങനെയുള്ള ചിലർ രണ്ടു പട്ടികയിലും വരുന്നതിനു പകരം ഒരു പട്ടികയിൽ മാത്രമേ ഉൾപ്പെട്ടുള്ളൂ. ഈ പൊരുത്തക്കേടും ലിസ്റ്റിലെ പിഴവിനു തെളിവായി. കായികപരീക്ഷയിൽ പങ്കെടുക്കാതെ തന്നെ പട്ടികയിൽ ഉൾപ്പെട്ടവരുടെ റജിസ്റ്റർ നമ്പറുകളടക്കം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പരാതി നൽകിയതിനു പിന്നാലെയാണ് പിഎസ്‌സി പട്ടിക പിൻവലിച്ചത്.സമാന പ്രശ്നം മറ്റു പട്ടികകളിലും സംഭവിച്ചിട്ടുണ്ടോയെന്നു പിഎസ്‍സി സൂക്ഷ്മപരിശോധന നടത്തണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.

സൂക്ഷ്മപരിശോധന നടത്തിയാണ് പട്ടിക പുറത്തിറക്കാറുള്ളത്

രണ്ടോ മൂന്നോ തവണ സൂക്ഷ്മപരിശോധന നടത്തിയശേഷമാണ് പട്ടിക പുറത്തിറക്കാറുള്ളത്. അതിൽ ഈ ഗുരുതര പിഴവു സംഭവിച്ചതാണു മനസ്സിലാകാത്തത്.–റാങ്ക്‌ലിസ്റ്റിലെ ഒരു ഉദ്യോഗാർഥി

ക്ലറിക്കൽ പിഴവ്

പട്ടിക അപ്‍ലോഡ് ചെയ്തപ്പോൾ സംഭവിച്ച ക്ലറിക്കൽ പിഴവാണ്. മനസ്സിലായ ഉടൻ പിൻവലിച്ചു. തിരുത്തിയതിനു ശേഷം പുനഃപ്രസിദ്ധീകരിക്കും.-പിഎസ്‍സി വിശദീകരണം

English Summary:

PSC Cancels the Police SI List as it included candidates who didn't pass the mandatory physical test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com