20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഭാര്യയ്ക്ക് അവകാശമുണ്ട്: ഹൈക്കോടതി
Mail This Article
കൊച്ചി ∙ വിവാഹമോചനത്തിന് നടപടി ആരംഭിച്ചാൽ ഇരുപത് ആഴ്ച പിന്നിട്ട ഗർഭം അവസാനിപ്പിക്കാൻ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതിൽ സ്ത്രീകളുടെ തീരുമാനമാണ് അന്തിമമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ ഗുരുതര ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ പിന്നീട് ഉണ്ടാകുമെന്ന മെഡിക്കൽ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഉത്തരവ്. 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ഇരുപത്തിമൂന്നുകാരി നൽകി ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
എന്റെ ശരീരം എന്റെ സ്വന്തമാണെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വാചകം ഉദ്ധരിച്ചാണ് ഹൈക്കോടതി ഉത്തരവ്. സ്ത്രീയുടെ ശാരീരികവും മാനസികവുമായ എല്ലാ അവകാശങ്ങളും അവർക്ക് മാത്രമാണ്. ലിംഗ സമത്വത്തിന്റെയും ഭരണഘടന നൽകുന്ന മൗലികാവകാശത്തിന്റെയും ഭാഗമാണിതെന്നും കോടതി പറഞ്ഞു. 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുന്നതിന് നിലവിൽ നിയമപരമായ തടസ്സങ്ങളുണ്ട്.
എന്നാൽ വിവാഹമോചന നടപടി തുടങ്ങിയ സാഹചര്യത്തിൽ 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നായിരുന്നു ഹർജിക്കാരി ആവശ്യപ്പെട്ടത്. വിവാഹമോചനം നേടിയ സ്ത്രീക്ക് 20നും 24 ആഴ്ചയ്ക്കും ഇടയിലുള്ള ഗർഭം അലസിപ്പിക്കാനേ അനുമതി നൽകുന്നുള്ളു. അമ്മയ്ക്കോ ഗർഭസ്ഥ ശിശുവിനോ ഉള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, അമ്മയുടെ മാനസിക പ്രശ്നങ്ങൾ, വിവാഹമോചനം, ഭർത്താവിന്റെ മരണം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമാണ് വിവാഹിതയായ സ്ത്രീക്ക് ഇരുപത് ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാൻ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് അനുവദിക്കുന്നുള്ളു.
തുടർന്ന് നിയമപ്രശ്നം വിലയിരുത്തി റിപ്പോർട്ട് നൽകാൻ അഡ്വ.പൂജ മേനോനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു. സാഹചര്യങ്ങൾ കണക്കിലെടുത്ത് സുപ്രീം കോടതി സമാനമായ വിഷയം ഉന്നയിച്ചുള്ള കേസിൽ ഗർഭഛിദ്രത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. ഭർത്താവ് വൈവാഹിക പീഡനം (മാരിറ്റൽ റേപ്പ്) ഉൾപ്പെടെയുള്ള അതിക്രമങ്ങൾ കാട്ടിയെന്ന് ഹർജിക്കാരി അറിയിച്ചു. തുടർന്ന് ഹർജിക്കാരിയുടെയും കുട്ടിയുടെയും ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ടിനു കോടതി നിർദേശം നൽകി. ഈ റിപ്പോർട്ടും കണക്കിലെടുത്താണ് ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകിയത്.