ADVERTISEMENT

കൊച്ചി ∙ ഉദ്യോഗസ്ഥരും ചിലരും ചേർന്ന് വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയതിനെ തുടർന്നാണ് 72 ദിവസം ജയിലിൽ കഴിയേണ്ടിവന്നത് എന്ന് ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി പറയുന്നത് സത്യമെങ്കിൽ ഗുരുതരമായ സാഹചര്യമാണെന്നു ഹൈക്കോടതി. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി, എക്സൈസ് കമ്മിഷണർ തുടങ്ങിയവർ ഉറപ്പായും കൃത്യമറുപടി നൽകേണ്ടിവരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. 

വ്യാജ കേസിൽ തടവിലാക്കിയതിനു നഷ്ടപരിഹാരം തേടി ഷീല സണ്ണി നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. സംഭവത്തിൽ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടറായിരുന്ന കെ.സതീശനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ നിലവിൽ സസ്പെൻഷനിലാണെന്നും ഹർജിക്കാരി അറിയിച്ചു. സർക്കാർ ഇക്കാര്യത്തിൽ സമഗ്രമായി ഉത്തരം പറയണമെന്നു കോടതി നിർദേശിച്ചു. 

വിരമിച്ച എക്സൈസ് അസി. കമ്മിഷണർ ഡി.ശ്രീകുമാർ ഉൾപ്പെടെയുള്ളവർക്കു നോട്ടിസ് അയയ്ക്കാനും ഹൈക്കോടതി നിർദേശം നൽകി. ഹർജി 7ന് വീണ്ടും പരിഗണിക്കും. 72 ദിവസം ജയിലിലാക്കിയതിന് ഓരോ ദിവസത്തിനും ഒരു ലക്ഷം രൂപ എന്ന നിരക്കിൽ 72 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഇടക്കാല ആവശ്യമെന്ന നിലയിൽ 10 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. 

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്‌കൂട്ടറിന്റെ ഡിക്കിയിൽനിന്ന് എക്സൈസ് സംഘം 12 എൽഎസ്ഡി സ്റ്റാംപുകൾ പിടിച്ചെടുത്ത കേസിൽ ഷീലാ സണ്ണി 72 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. എന്നാൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് അടങ്ങിയ സ്റ്റാംപ് ആണെന്നു തെളിയിക്കാനായില്ല. ഷീല സണ്ണി നൽകിയ ഹർജിയിൽ ലഹരിമരുന്നു കേസ് റദ്ദാക്കിയ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

English Summary:

Counterfeit drugs case: High Court says it is a serious situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com