വീണ്ടും എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണ
Mail This Article
കോഴിക്കോട് ∙ പൂക്കോട് സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിനു പിന്നാലെ വീണ്ടും ആൾക്കൂട്ടവിചാരണയുമായി എസ്എഫ്ഐ. കൊയിലാണ്ടി കൊല്ലം ആർ എസ്എം എസ്എൻഡിപി കോളജിൽ രണ്ടാംവർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥി സി.ആർ.അമലിനെയാണ് ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും ഇരയാക്കിയത്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കു മർദനമേറ്റതിനു പിന്നിൽ അമലാണെന്ന് ആരോപിച്ചായിരുന്നു കോളജ് യൂണിയൻ ചെയർമാൻ ആർ.അഭയ്കൃഷ്ണയുടെ നേതൃത്വത്തിൽ മർദിച്ചതെന്ന് അമൽ മൊഴി നൽകി. കോളജിനു സമീപത്തെ വീട്ടിലേക്കു വിളിപ്പിച്ച് ഇരുപതിലേറെപ്പേരാണു ചോദ്യം ചെയ്തത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അമലിനെ കൂട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും എസ്എഫ്ഐക്കാർ പിന്തുടർന്നെത്തി. ഇവരുടെ ഭീഷണിയെത്തുടർന്ന്, ബൈക്കിൽനിന്നു വീണെന്നാണ് ആശുപത്രിയിൽ അറിയിച്ചതെന്നും അമൽ പറഞ്ഞു.
സംഭവത്തിൽ കോളജ് യൂണിയൻ ചെയർമാൻ അഭയ് കൃഷ്ണ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ് എന്നിവരുൾപ്പെടെ 24 പേർക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും അമൽ ഇരയായെന്നു പൊലീസിന്റെ എഫ്ഐആറിൽ പറയുന്നുണ്ട്.
വിദ്യാർഥിക്കു മർദനമേറ്റ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു കോളജ് പ്രിൻസിപ്പൽ ഡോ. സി.പി.സുജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം അമലിന്റെ പിതാവ് ഫോൺ ചെയ്തപ്പോഴാണ് സംഭവം അറിഞ്ഞതെന്നും പറഞ്ഞു.