തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ‘നൈറ്റ് ലൈഫ്’
Mail This Article
കൊച്ചി ∙ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖാമുഖത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കെട്ടിട നിർമാണ അവശിഷ്ടങ്ങൾ സംസ്കരിക്കാൻ കേരള ഖര മാലിന്യ പദ്ധതിയുടെ ഭാഗമായി സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമി തരംമാറ്റ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു താലൂക്കിന് ഒരാൾ എന്ന നിലയിൽ 88 ഡപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകാനുള്ള നിയമഭേദഗതി പാസാക്കി. എന്നാൽ ഗവർണറുടെ അനുമതി കിട്ടിയിട്ടില്ല. ഡപ്യൂട്ടി കലക്ടർമാരെ സഹായിക്കാനുള്ള ഉദ്യോഗസ്ഥരെയും നിയമിച്ചു. 4,02,000 അപേക്ഷകൾ തീർപ്പാക്കാനുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചാൽ എല്ലാ പിന്തുണയും നൽകും– മുഖ്യമന്ത്രി പറഞ്ഞു.
അതിഥിത്തൊഴിലാളികൾക്കു താമസത്തിനു പാലക്കാട് കഞ്ചിക്കോട് അപ്‌നാ ഘർ പദ്ധതി ആരംഭിച്ചു.കോഴിക്കോട് കിനാലൂരിലും കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലും ഇതിന്റെ പുതിയ പദ്ധതികൾ തുടങ്ങും. വന്യജീവി ആക്രമണങ്ങൾ തടയാൻ വനത്തോടു ചേർന്നുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. വയനാട്ടിൽ വിവിധ വകുപ്പുകൾ ചേർന്നു കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കും. പുതിയ രണ്ട് റാപ്പിഡ് റെസ്‌പോൺസ് സെന്ററുകളും തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി.