‘ചൂടിനെ ചെറുക്കാൻ തണ്ണീർപ്പന്തലുകൾ’: ജലവിതരണത്തിന് 25 ലക്ഷം വീതം ജില്ലകൾക്ക്
Mail This Article
തിരുവനന്തപുരം ∙ കടുത്ത ചൂടിനെ നേരിടാൻ യാത്രക്കാർക്കും തൊഴിലാളികൾക്കുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കച്ചവടത്തെരുവുകളിലും തണ്ണീർപ്പന്തലുകൾ ഈ വർഷവും ആരംഭിക്കും. സംഭാരം, ശുദ്ധീകരിച്ച തണുത്ത വെള്ളം, ഒആർഎസ് ലായനി എന്നിവ സൗജന്യമായി നൽകുന്ന തണ്ണീർപ്പന്തലുകൾ തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാകും പ്രവർത്തിക്കുക. ശുദ്ധജല വിതരണത്തിന് തദ്ദേശ സ്ഥാപന ഫണ്ട് തികയാതെ വരുമ്പോൾ ഓരോ ജില്ലയ്ക്കും ജില്ലാ ദുരന്തപ്രതികരണനിധിയിൽനിന്ന് 25 ലക്ഷം രൂപ വീതം അനുവദിക്കാനും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണയായി.
കഴിഞ്ഞ വേനൽക്കാലത്തു സ്ഥാപിച്ച തണ്ണീർപ്പന്തലുകളുടെ എണ്ണവും ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും ദുരന്തനിവാരണ വകുപ്പ് തദ്ദേശ വകുപ്പിനോട് ആരാഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് വിശദ പദ്ധതിരേഖ തയാറാക്കും.
ജലവിതരണത്തിനായി തനത്/ വികസന ഫണ്ടിൽനിന്ന് ഈമാസം കോർപറേഷനുകൾക്ക് 17 ലക്ഷം രൂപ, മുനിസിപ്പാലിറ്റികൾക്ക് 12 ലക്ഷം രൂപ, പഞ്ചായത്തുകൾക്ക് 6 ലക്ഷം രൂപ വീതം ചെലവിടാം. അടുത്ത രണ്ടു മാസങ്ങളിലായി യഥാക്രമം 22 ലക്ഷം, 17 ലക്ഷം, 12 ലക്ഷം വീതവും ചെലവഴിക്കാം.