‘മന്ത്രി ചിഞ്ചുറാണി ചോദിച്ചു, മരിച്ച കുട്ടിയുടെ പേരെന്താണെന്ന്; എസ്എഫ്ഐക്കാർ മാപ്പു പറഞ്ഞിട്ടില്ല’
Mail This Article
തിരുവനന്തപുരം ∙ മരണവീട്ടിലെത്തിയ മന്ത്രി ചിഞ്ചുറാണിക്ക് മരിച്ചയാളുടെ പേരുപോലും അറിയില്ലായിരുന്നെന്ന് സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ്. ‘മന്ത്രി ചിഞ്ചുറാണി ഇവിടെ വന്നിട്ട് അടുത്തുനിന്ന ആരോടോ ചോദിച്ചു, മരിച്ച കുട്ടിയുടെ പേരെന്താണെന്ന്. ഇവർ എന്തിനാണ് വീട്ടിൽ വന്നത്?’– പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജെ.എസ്.സിദ്ധാർഥന്റെ അച്ഛൻ ടി. ജയപ്രകാശ് ചോദിച്ചു. എസ്എഫ്ഐക്കാർ ഇതുവരെ തന്നോടോ കുടുംബത്തോടോ മാപ്പു പറഞ്ഞിട്ടില്ലെന്നും അവർക്കൊരിക്കലും മാപ്പു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സിദ്ധാർഥന്റെ മരണം ആത്മഹത്യയാക്കി മാറ്റി പ്രതികൾക്ക് ജാമ്യം കിട്ടാനുള്ള തന്ത്രമാണു നടത്തുന്നത്. റിമാൻഡ് റിപ്പോർട്ട് പൊലീസ് അട്ടിമറിച്ചു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താത്തതിനു പിന്നിൽ സിപിഎമ്മിന്റെ സമ്മർദമാണ്. കുടുംബം വിറ്റും കേസ് നടത്തും’– ജയപ്രകാശ് പറഞ്ഞു.
‘എസ്എഫ്ഐക്കാരാണ് എന്റെ മകനെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയത്. അവർക്കു ഞാനും കുടുംബവും മാപ്പു നൽകുന്നതെങ്ങനെ? മാപ്പു ചോദിക്കാനുള്ള അർഹത പോലും അവർക്കില്ല. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ പോരാട്ടം തുടരും. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ചില നേതാക്കൾക്കൊപ്പം വീട്ടിലെത്തിയിരുന്നു. അനുശ്രീ ഒരിക്കൽ പോലും എന്നോടോ ഭാര്യ ഷീബയോടോ മാപ്പു ചോദിച്ചിട്ടില്ല. മുഖം നോക്കാതെ നടപടിയെടുക്കുമെന്നു മാത്രമാണ് അനുശ്രീ പറഞ്ഞത്.
സിദ്ധാർഥന്റെ മരണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എന്തുകൊണ്ട് എസ്എഫ്ഐക്കാർ സമരം നടത്തുന്നില്ലെന്ന് ചോദിച്ചപ്പോൾ അനുശ്രീക്ക് മറുപടി ഉണ്ടായില്ല. നമ്മുടെ ഭാഗത്തു നിന്ന് എല്ലാ കാര്യവും ചെയ്യുന്നുണ്ടെന്നു മാത്രമാണ് പറഞ്ഞത്. പക്ഷേ, അവർ എന്തു കാര്യം ചെയ്യുന്നുവെന്ന് എനിക്കറിയില്ല. സിദ്ധാർഥനെ കൊന്ന് കെട്ടിത്തൂക്കിയതിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമുൾപ്പെടെയുള്ളവർക്ക് മുഖ്യപങ്കുണ്ട്’– ജയപ്രകാശ് പറഞ്ഞു.
കുറ്റക്കാരായ 4 പേരെ പുറത്താക്കിയെന്ന് എസ്എഫ്ഐ നേതാക്കൾ ആദ്യം പറഞ്ഞു. സംഭവത്തിൽ എസ്എഫ്ഐക്ക് പങ്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പങ്കില്ലെങ്കിൽ എന്തിനാണ് 4 എസ്എഫ്ഐക്കാരെ കോളജിൽ നിന്നു പുറത്താക്കിയത്?
ജുഡീഷ്യൽ അന്വേഷണമോ, സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെടാൻ തീരുമാനമെടുത്തിട്ടില്ല. സിദ്ധാർഥനു നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് ഡീനിനും അസി.വാർഡനും നന്നായി അറിയാം. ഇരുവരെയും കേസിൽ പ്രതി ചേർക്കണം. സിദ്ധാർഥനെതിരെ പരാതിപ്പെട്ട പെൺകുട്ടിയെയും പരാതിയിൽ ഒപ്പിട്ട ഉദ്യോഗസ്ഥരെയും മർദനമേറ്റപ്പോൾ മൊബൈൽ ഫോൺ കൈകാര്യം ചെയ്തയാളെയും പ്രതി ചേർക്കണം.–അദ്ദേഹം പറഞ്ഞു.